തെക്കൻ ലെബനാനിലുള്ളവർക്കുനേരെ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രായേൽ

0

ബെയ്റൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ യു.എൻ സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റതിനു പിന്നാലെ തെക്കൻ ലെബനാനിലുള്ളവർക്കുനേരെ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രായേൽ. ഹിസ്ബുല്ല അംഗങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന ആംബുലൻസുകളെയടക്കം ലക്ഷ്യമിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പടിഞ്ഞാറൻ ബേക്കാ താഴ്‌വരയിൽനിന്ന് മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ 23 തെക്കൻ ലെബനീസ് ഗ്രാമങ്ങളിലെ താമസക്കാരോട് ഇസ്രായേൽ സൈന്യം ശനിയാഴ്ച ഉത്തരവിട്ടതായാണ് റിപ്പോർട്ട്. തെക്കൻ ലെബനാനിലെ ഇസ്രായേലി ആക്രമണങ്ങളുടെ ലക്ഷ്യമിട്ട ഗ്രാമങ്ങളിൽ പലതും ഇതിനകം ശൂന്യമായി.

ഹിസ്ബുല്ല അംഗങ്ങൾ സഞ്ചരിക്കാനും ആയുധങ്ങൾ കടത്താനും ആംബുലൻസുകൾ ഉപയോഗിക്കുന്നുണ്ടെന്ന് തെളിവുകളൊന്നുമില്ലാതെ ഇസ്രായേലി സൈന്യം ആരോപിച്ചു. കൂടാതെ ഹിസ്ബുല്ല പ്രവർത്തകരുമായി ഇടപെടുന്നത് ഒഴിവാക്കാനും അവരുമായി സഹകരിക്കരുതെന്നും മെഡിക്കൽ ടീമുകൾക്ക് സൈന്യം മുന്നറിയിപ്പു നൽകി. സായുധരായ ആളുകളെ കൊണ്ടുപോകുന്ന ഏത് വാഹനത്തെയും അതി​ന്‍റെ നില പരിഗണിക്കാതെ ലക്ഷ്യമിടുമെന്ന് എക്സിലെ പോസ്റ്റിൽ ​ഐ.ഡി.എഫ് വക്താവ് പറഞ്ഞു.

കിഴക്കൻ നഗരമായ ബാൽബെക്കിലും ബെക്കാ താഴ്വരയിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിച്ചതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. എന്നാൽ, ഇസ്രായേൽ സൈന്യം ഇതിനോട് പ്രതികരിച്ചിട്ടില്ല.

You might also like