മാര്‍പ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി വത്തിക്കാന്‍

0

ന്യുമോണിയ ബാധിതനായി ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി വത്തിക്കാന്‍. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ നേരിയ രീതിയില്‍ കുറഞ്ഞതായി സിടി സ്‌കാനില്‍ നിന്നറിയാനായെന്ന് വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. രക്ത പരിശോധനയും നേരിയ പുരോഗതി തന്നെയാണ് സൂചിപ്പിക്കുന്നതെന്നും വത്തിക്കാന്‍ അറിയിച്ചു. ലോകത്താകെ 1.4 ബില്യണ്‍ വിശ്വാസികളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ രോഗമുക്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെ എത്തട്ടെ എന്നാശംസിച്ചുകൊണ്ട് ലോകമെമ്പാടുനിന്നും പ്രാര്‍ത്ഥനകളും ആശംസാ സന്ദേശങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. പാപ്പായുടെ ആരോഗ്യസ്ഥിതി അല്‍പം സങ്കീര്‍ണമായി തുടരുമ്പോഴും, അദ്ദേഹം സന്തോഷവാനാണെന്നും, ചൊവ്വാഴ്ച രാവിലെ അദ്ദേഹം വിശുദ്ധ കുര്‍ബാന സ്വീകരിച്ചുവെന്നും വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. പകല്‍ സമയം അദ്ദേഹം വിശ്രമവും പ്രാര്‍ത്ഥനകളും വായനയുമായി ചിലവഴിക്കുകയാണെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു.

അതേസമയം, തനിക്ക് സാമീപ്യമറിയിച്ചവര്‍ക്ക് നന്ദി പ്രകടിപ്പിച്ച പാപ്പാ, പ്രാര്‍ത്ഥനകള്‍ തുടരാന്‍ ഏവരോടും അഭ്യര്‍ത്ഥിച്ചു. പനി, നാഡി വേദന, ഹെര്‍ണിയ എന്നിവയുള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ മാര്‍പാപ്പയ്ക്ക് അനാരോഗ്യം ബാധിച്ചിരുന്നു

You might also like