പുത്തന്‍ വഴിത്തിരിവ്; ചൈനയിലേക്ക് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് ഇന്ത്യ

0

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള ഇലക്ട്രോണിക് ഉത്പന്ന കയറ്റുമതിയില്‍ പുത്തന്‍ വഴിത്തിരിവ്. നേരത്തെ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമായിരുന്നു ഇന്ത്യ. ആപ്പിളിന്റെ സാന്നിധ്യമാണ്,
ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് രാജ്യത്തെ വളര്‍ത്തിയത്.

ചൈനയെ മാത്രം ആശ്രയിക്കാതെ മറ്റ് രാജ്യങ്ങളെക്കൂടി വിതരണ നിര്‍മ്മാണ ശൃംഖലയുടെ ഭാഗമാക്കാനുള്ള ആപ്പിളിന്റെ തീരുമാനം വിജയകരമായി വിനിയോഗിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ആപ്പിളിന്റെ ഉത്പന്നങ്ങളായ മാക്ബുക്ക്, എയര്‍പോഡ്, ആപ്പിള്‍ വാച്ച്, ഐഫോണ്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ഭാഗങ്ങളാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഇലക്ട്രോണിക് വ്യവസായം ചൈനയെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ആപ്പിളിനു ആവശ്യമായ ഘടകങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. 2030 നുള്ളില്‍ 3500-4000 കോടി ഡോളറിന്റെ ഇലക്ട്രോണിക് ഉത്പന്ന കയറ്റുമതി നടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി 300 കോടി ഡോളറിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ മേഖലകളിലൊന്നാണ് ഇലക്ട്രോണിക്സ്.

You might also like