TOP NEWS| ബി‌ബി‌സിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ക്രിസ്തു വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച് സ്‌കോട്ടിഷ് മന്ത്രി

0

 

 

ഡിങ്ഗ്വാല്‍: സമൂഹത്തിൽ ക്രൈസ്തവ വിരുദ്ധ ചിന്താഗതി ശക്തി പ്രാപിക്കുന്നതിനിടെ യേശുക്രിസ്തുവിലുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച് സ്കോട്ടിഷ് സാമ്പത്തികകാര്യ മന്ത്രി കേറ്റ് ഫോർബ്സ്. ബിബിസിയ്ക്കു കഴിഞ്ഞ മാസം വാരാന്ത്യത്തില്‍ നൽകിയ അഭിമുഖത്തിലാണ് തന്റെ ക്രിസ്തു വിശ്വാസം പരസ്യമായി അവര്‍ പ്രഘോഷിച്ചത്. താൻ യേശുക്രിസ്തുവിലും, യേശുക്രിസ്തു ക്രൂശിലെ മരണംവഴി തനിക്ക് നൽകിയ രക്ഷയിലും വിശ്വസിക്കുന്നതായി കേറ്റ് അഭിമുഖത്തിൽ പറഞ്ഞു. യേശുവിന് ശുശ്രൂഷ ചെയ്യാനും, പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണ ശക്തിയോടും കൂടി അവിടുത്തെ സ്നേഹിക്കാനും, അതുകൂടാതെ അയൽക്കാരനെ സ്നേഹിക്കാനുമായാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുന്‍പ് താൻ ഒരു വ്യക്തി ആയിരുന്നു, ആ വ്യക്തി ദൈവത്തിന്റെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് വിശ്വസിക്കുന്നത് ഇനിയും തുടരും. ഒരിക്കലും ദൈവവിശ്വാസം മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും കേറ്റ് പറഞ്ഞു. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മിഷ്ണറി പ്രവർത്തനം നടത്തിയ സ്കോട്ടിഷ് ദമ്പതിമാരുടെ മകളാണ് കേറ്റ്. ചരിത്രത്തിലും, അഭയാർത്ഥികളെ പറ്റിയുള്ള വിഷയത്തിലും പഠനം പൂർത്തിയാക്കിയ അവർ ആദ്യം ജോലിക്ക് കയറുന്നത് ഒരു അക്കൗണ്ടന്റ് ആയിട്ടാണ്. മുപ്പത്തിയൊന്നാം വയസ്സിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച കേറ്റ് 2016ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2020ൽ സാമ്പത്തിക ബഡ്ജറ്റ് അവതരിപ്പിച്ച യുകെയിലെ ആദ്യത്തെ വനിതയായി കേറ്റ് ഫോർബ്സ് മാറി. രാഷ്ട്രീയത്തിൽ നിരവധി സംഭാവനകൾ നൽകിയിട്ടും, ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ നിരവധി എതിർപ്പുകൾ മന്ത്രി നേരിട്ടിട്ടുണ്ട്. പാർലമെന്റ് അംഗമായിരിക്കേ 2018ൽ എഡിൻബർഗിലെ ഒരു പ്രാർത്ഥനാ സമ്മേളനത്തിൽവെച്ച് കേറ്റ് ഫോർബ്സ് ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റി രാഷ്ട്രീയ നേതാക്കൾക്ക് ബോധ്യം ഉണ്ടാകാൻ പ്രാർത്ഥന നടത്തിയത് മതവിരുദ്ധ ചിന്താഗതിയുള്ള നേതാക്കളെ ചൊടിപ്പിച്ചിരിന്നു. സാമ്പത്തിക മന്ത്രിയായി പരിഗണിച്ചപ്പോൾ കേറ്റിന്റെ സ്വവർഗ്ഗ ബന്ധങ്ങൾക്കെതിരെയുള്ള നിലപാടുമൂലം അവർക്ക് മന്ത്രിസ്ഥാനം നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് എൽജിബിടി പ്രവർത്തകരും രംഗത്ത് വന്നിരുന്നു.

You might also like