കർണാടക ഹിജാബ് വിവാദം: ഫെബ്രുവരി 16 വരെ കോളജുകൾക്ക് അവധി

0

ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജികളിൽ ഹൈക്കോടതി വാദം തുടരുന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകൾ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളും ഡിപ്പാർട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷന് (ഡിസിടിഇ) കീഴിലുള്ള കോളജുകളും ഫെബ്രുവരി 16 വരെ അടച്ചിടും. ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, 11, 12 ക്ലാസുകളിലേക്കുള്ള പ്രീ-യൂണിവേഴ്സിറ്റി കോളജുകൾ സംബന്ധിച്ച് സർക്കാർ ഇതുവരെ വ്യക്തമായ നിർദേശം നൽകിയിട്ടില്ല. അതേസമയം, വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതിനാൽ ഒന്നുമുതൽ 10 വരെയുള്ള  സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, പോലീസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ പഞ്ചായത്ത് സിഇഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിങ് വഴി മന്ത്രിമാരുടെ യോഗം വിളിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാനും ക്ലാസുകളിൽ കാവി ഷാൾ, സ്‌കാർഫ്, ഹിജാബ്, മതപതാക എന്നിവ ധരിക്കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ സർക്കാറിന് നിർദേശം നൽകിയിരുന്നു.

You might also like