വധശിക്ഷ തെറ്റ്, ജീവന്‍ സംരക്ഷിക്കപ്പെടണം: നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍

0

വത്തിക്കാന്‍ സിറ്റി: ഗർഭസ്ഥാവസ്ഥ മുതൽ സ്വാഭാവിക മരണം വരെയുള്ള ഒരാളുടെ ജീവിതത്തിൽ, നിബന്ധനകളൊന്നുമില്ലാതെ അദ്ദേഹത്തിന്റെ ജീവന്‍ മാനിക്കപ്പെടേണ്ടതുണ്ടെന്നും വധശിക്ഷ തെറ്റാണെന്നും ആവര്‍ത്തിച്ച് വത്തിക്കാന്‍. യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം പ്രതിനിധി മോൺസിഞ്ഞോർ ജാനുസ് ഉർബാൻചിക് കഴിഞ്ഞ ദിവസം പോളണ്ടിലെ വാര്‍സോയിൽ നടത്തിയ പ്രഭാഷണത്തിലാണ് ഇത്‌ പറഞ്ഞത്‌. വധശിക്ഷയും കുറ്റവാളികളെന്ന് കരുത്തപ്പെടുന്നവർക്കു എതിരായ പീഡനങ്ങളും മനുഷ്യാന്തസ്സിനെതിരായ പ്രവർത്തിയെന്നും മനുഷ്യന്റെ സമഗ്രതയെ ലംഘിക്കുന്ന എല്ലാത്തരം പീഡനങ്ങളേയും തങ്ങൾ അപലപിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യാന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാത്തരം പ്രവർത്തികളും, മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും മാനിച്ചുകൊണ്ടുള്ളതാകണം. ഈ ഒരു അർത്ഥത്തിൽ, എത്ര വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെങ്കിലും, അന്വേഷണ പ്രക്രിയയിൽ, പീഡനങ്ങൾക്കെതിരായ എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നത് ഉറപ്പുവരുത്തണം. വിചാരണയിലേക്ക് വിവരങ്ങൾ തേടുക എന്ന ഏക ഉദ്ദേശം മുന്നിൽ വച്ച് ആളുകളെ തടങ്കലിൽ വയ്ക്കുന്നതും ഇത്തരത്തിൽ അനുവദിക്കപ്പെടാൻ പാടില്ലെന്ന് വത്തിക്കാന്റെ പ്രതിനിധി ഓർമ്മിപ്പിച്ചു.

കുറ്റകൃത്യം എത്ര വലുതാണെങ്കിലും, പ്രതിയായ ആളുടെ അന്തസ്സിനെ അത് പൂർണ്ണമായി ഇല്ലാതാക്കുന്നില്ല. അതുകൊണ്ടുതന്നെ, എത്ര വലിയ അപരാധം ചെയ്ത ആളാണെങ്കിലും, അദ്ദേഹത്തിന് വധശിക്ഷ നൽകുന്നത്, മോചനം നേടാനുള്ള അയാളുടെ സാധ്യതകളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്ന ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമാസകലം വധശിക്ഷ ഇല്ലാതാകുന്നതിനായി എന്നും ശ്രമിച്ചുകൊണ്ടിരിക്കുമെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലെ ഫ്രാന്‍സിസ് മാർപാപ്പയുടെ പ്രാർത്ഥന നിയോഗം ലോകമെമ്പാടുമുള്ള വധശിക്ഷ നിർത്തലാക്കപ്പെടുന്നതിനായിട്ടായിരിന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഓരോ ദിവസവും, ലോകമെമ്പാടും വധശിക്ഷ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാന്‍ വേണ്ടിയുള്ള മുറവിളി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ക്രിസ്തീയ സഭയെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യാശയുടെ അടയാളമാണെന്നും നിയോഗം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോയില്‍ മാർപാപ്പ പറഞ്ഞിരിന്നു.

You might also like