സമുദ്രനിരപ്പ് ഉയരുന്നു; കേരളത്തിലെ നാല് ജില്ലകളുടെ വലിയൊരുഭാഗം 2050 ഓടെ കടലിനടിയിലാകുമെന്ന് പഠനം

0

ന്യൂ ജെഴ്‌സി :കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുന്ന സാഹചര്യം കേരളത്തിലെ നാല് ജില്ലകളെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം. അമേരിക്കയിലെ ന്യൂ ജെഴ്‌സിയിലെ സയന്‍സ് ഓര്‍ഗനൈസേഷനായ ക്ലൈമറ്റ് സെൻ്റർ ആഗോള തലത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട ന്യൂ ഡിജിറ്റല്‍ എലവേഷന്‍ മോഡലിലാണ് കേരളത്തിലെ തീരദേശപ്രദേശങ്ങളും ഉള്‍പ്പെടുന്നത്. കോട്ടയം, തൃശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളുടെ വലിയൊരുഭാഗം അടുത്ത 27 വര്‍ഷങ്ങള്‍ക്കുള്ളില്‍ കടലെടുക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യ മഹാസമുദ്രത്തിന്റെ വടക്കുഭാഗത്ത് 1.06 -1.75 മില്ലി മീറ്റര്‍ ഓരോ വര്‍ഷവും ഉയരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 1974 മുതല്‍ 2004 വരെ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ മൂന്ന് മില്ലി മീറ്റര്‍ ഓരോവര്‍ഷവും സമുദ്ര നിരപ്പ് ഉയരുന്നു.
ആഗോളതാപനത്തിന്റെ ഫലമായി 2050 ആകുന്നതോടെ സമുദ്രനിരപ്പ് ഒരു മീറ്ററോളം ഉയരും. ഈ സാഹചര്യം അടുത്ത 27 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ കോട്ടയം, തൃശൂര്‍ ജില്ലകളുടെ രൂപരേഖയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാക്കുമെന്നുംറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു
കൊച്ചി, വൈക്കം, സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാട് തുടങ്ങിയ മേഖലകൾ, തൃശൂര്‍ ജില്ലയിലെ പേരമംഗലം, പുരനാട്ടുകര, അരിമ്പൂര്‍, പറക്കാട്, മണക്കൊടി, കൂര്‍ക്കഞ്ചേരി, മേഖലകൾ, കോട്ടയം ജില്ലയിലെ പല മേഖലകൾ, തലയാഴം, ബ്രഹ്മമംഗലം എന്നീ പ്രദേശങ്ങള്‍ കടലെടുക്കുമെന്നാണ് പുതിയ പ്രൊജക്ഷനില്‍ കാണിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുന്നതാണ് സമുദ്രനിരപ്പ് ഉയരുന്നതിനുള്ള പ്രധാന കാരണം. നിലവില്‍ അസാധാരണമായ അതി തീവ്രമായ മഴ കാണപ്പെടുന്ന കേരളത്തിന്റെ പല പ്രദേശങ്ങളെയും കടലേറ്റം രൂക്ഷമായി ബാധിക്കും. മാപ്പ് പ്രൊജക്ഷന്‍ പ്രകാരം നാല് ജില്ലകളിലെയും ബീച്ചുകള്‍ മുഴുവന്‍ കടലെടുക്കും. മുനമ്പം, കുഴിപ്പിള്ളി, ചെറായി, നായരമ്പലം, ചേന്ദമംഗലം, പുത്തന്‍വെളിക്കര, കടമക്കുടി, പുതവൈപ്പ്, ഫോര്‍ട്ട്കൊച്ചി, വരാപ്പുഴ, ബോള്‍ഗാട്ടി, ചെല്ലാനം, ഉദയനപുരം, തലയോലപ്പറമ്പ്, ചേര്‍ത്തല, കുമരകം, മുഹമ്മ, മന്നന്‍ചേരി, തണ്ണീര്‍മുക്കം, കോട്ടയം, കുട്ടനാട് മേഖലകളിലെ ഭൂരിഭാഗം പ്രദേശങ്ങളും കടലിനടിയിലാവും. പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചുമായി ബന്ധപ്പെട്ട ഇന്‍ര്‍ ഗവണ്‍മെന്റല്‍ പാനല്‍ റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നത് 2050 ആവുന്നതോടെ സമുദ്രനിരപ്പ് ഉയരുമെന്നാണ്.

You might also like