യേശുവിൽ വിശ്വസിച്ചു: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുൻ മുസ്ലീം ഇമാമിനെ മർദ്ദിച്ച് കൊലപ്പെടുത്തി

0

മയൂജ്: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുൻ മുസ്ലീം ഇമാമിനെ ഇസ്ലാമിക വർഗ്ഗീയവാദികൾ മർദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മയൂജ് ജില്ലയിലെ ഡോൾവേ ദ്വീപിലെ മക്ക പള്ളി ഇമാമായിരുന്ന യൂസഫ്‌ കിന്റു എന്ന നാൽപ്പത്തിയൊന്നുകാരനെയാണ് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന്റെ പേരിൽ തീവ്ര മുസ്ലിം നിലപാടുള്ള സംഘം കൊലപ്പെടുത്തിയത്. സുവിശേഷത്തിൽ ആകൃഷ്ടനായതിനെ തുടർന്ൻ ഇക്കഴിഞ്ഞ നവംബർ 30നായിരുന്നു യൂസഫ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്ൻ ഡോൾവേയിലെ ഫുൾ ഗോസ്പൽ കൂട്ടയ്മായിലെ വചനപ്രഘോഷകനായ ആൻഡ്ര്യൂ ന്യാൻമാനെ ഉദ്ധരിച്ച് ‘ഇന്റർനാഷ്ണൽ ക്രിസ്റ്റ്യൻ കൺസേൺ’ന്റെ റിപ്പോർട്ടിൽ പറയുന്നു.

യൂസഫിന്റെ മതപരിവർത്തനത്തിൽ പ്രകോപിതരായ മുസ്ലീങ്ങൾ കൂട്ടമായെത്തി അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും, മകൾക്കോ, മകനോ മർദ്ദനം തടയാനായില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി ഐ.സി.സി യുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പിറ്റേദിവസം രാവിലെ ന്യാൻമാനെത്തി ആശുപത്രിയിലാക്കുന്നത് വരെ അദ്ദേഹം അവിടെ തന്നെ കിടക്കുകയായിരുന്നു. ആശുപത്രിയിൽവെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. താൻ ഇമാമായിരുന്ന പള്ളിക്ക് സമീപമുള്ള വീട്ടിലായിരുന്നു യൂസഫും കുടുംബവും താമസിച്ചിരുന്നത്. സുവിശേഷത്തേക്കുറിച്ച് കൂടുതൽ അറിഞ്ഞതാണ് യൂസഫിനെ ക്രിസ്തുവിനോട് അടുപ്പിക്കുവാൻ കാരണമായത്.

വിശ്വാസത്തേ സംബന്ധിച്ച് യൂസഫും പാസ്റ്റർ ന്യാൻമാനും തമ്മിൽ സംവദിക്കുന്നത് പതിവായിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ ഉഗാണ്ടയിലെ കിഴക്കൻ മേഖലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ സമീപകാലത്തായി മതത്തിന്റെ പേരിലുള്ള അക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നാണ് ഐ.സി.സി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. മതപരിവർത്തനത്തിനുള്ള സ്വാതന്ത്ര്യവും ഉഗാണ്ടൻ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, യേശു ദൈവപുത്രനാണെന്ന് പറഞ്ഞതിന്റെ പേരിൽ പോലും ക്രൈസ്തവർ ആക്രമിക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നേരത്തെ മറ്റൊരു മുസ്ലീം ഇമാം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ഒരു പാസ്റ്ററേയും അദ്ദേഹത്തിന്റെ ഭാര്യയേയും ജനക്കൂട്ടം ആക്രമിച്ചതായി ‘മോർണിംഗ് സ്റ്റാർ ന്യൂസ്’ റിപ്പോർട്ട് ചെയ്തിരിന്നു.

You might also like