അനിശ്ചിതത്വത്തിലായ സെമിനാരി വിദ്യാർത്ഥികളെ ആത്മീയമായി ദത്തെടുക്കാൻ അർജന്റീനയിലെ വനിതകൾ

0

സാൻ റാഫേൽ, അർജന്റീന: കോവിഡ് പകർച്ചവ്യാധിയുടെയും ഇതര കാരണങ്ങളുടെയും പശ്ചാത്തലത്തിൽ അർജന്റീനയിലെ സാൻ റാഫേൽ രൂപതയിലെ ‘സാന്റാ മരിയ മാഡ്രെ ഡി ഡിയോസ് സെമിനാരി’ അടച്ചുപൂട്ടിയതിനെ തുടർന്ൻ ഭാവി അനിശ്ചിതത്വത്തിലായ ഇരുപതിലധികം വൈദിക വിദ്യാർത്ഥികളെ ആത്മീയമായി ദത്തെടുക്കുന്നതിനുള്ള പദ്ധതിയുമായി കത്തോലിക്കാ വനിതകൾ രംഗത്ത്. ‘മാഡ്രെസ് ഡെൽ പാനുയലോ സെലസ്റ്റെ’ (നീല സ്കാർഫിന്റെ അമ്മമാർ) എന്ന അസോസിയേഷന്റെ നേതൃത്വത്തിൽ പ്രചാരണ പരിപാടിക്ക് തന്നെ ഇവർ രൂപം കൊടുത്തിട്ടുണ്ട്.

വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു നീക്കം ആവശ്യമാണെന്നു സംഘത്തിൽ ഉൾപ്പെട്ട വനിതകൾ പറയുന്നു. രണ്ടു മാർഗ്ഗങ്ങളിലൂടെ സെമിനാരി വിദ്യാർത്ഥികളുടെ ആത്മീയ ദത്തെടുക്കലിൽ പങ്കാളികളാകാമെന്ൻ വനിതാ സംഘം എ.സി.ഐ പ്രസ്നാക്ക് അയച്ച പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. സെമിനാരി വിദ്യാർത്ഥിയെ ആത്മീയമായി ദത്തെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിയോ കുടുംബമോ ഫോണിലൂടേയോ, വാട്ട്സാപ്പ് മെസ്സേജിലൂടേയോ ബന്ധപ്പെടുകയാണ് വേണ്ടത്.

ഒരു സെമിനാരി വിദ്യാർത്ഥിയെ അവർക്കായി നിശ്ചയിക്കുകയും, അവർ സെമിനാരി വിദ്യാർത്ഥിക്ക് വേണ്ടി പ്രാർത്ഥിക്കുകയും സെമിനാരി വിദ്യാർത്ഥി തിരിച്ച് തന്നെ ദത്തെടുത്തവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന നേരിട്ടുള്ള ദത്തെടുക്കലാണ് ഒന്നാമത്തെ മാർഗ്ഗം. അമേരിക്കയിൽ ഉത്ഭവിച്ച ‘സെവൻ സിസ്റ്റേഴ്സ്’ എന്ന പ്രസ്ഥാനത്തിൽ ഭാഗമാകുകയാണ് രണ്ടാമത്തെ മാർഗ്ഗം.

ഇതനുസരിച്ച് ഏഴു പേരടങ്ങിയ ഒരു വനിതാ സംഘത്തിലെ ഓരോരുത്തരായി ആഴ്ചയിൽ ഒരു മണിക്കൂർ വീതം തങ്ങൾക്കായി നിശ്ചയിക്കപ്പെട്ട സെമിനാരി വിദ്യാർത്ഥിക്കായി ദിവ്യകാരുണ്യ ആരാധന നടത്തുന്നതാണ്. തങ്ങളുടെ ദൈവ നിയോഗം പൂർത്തിയാക്കുവാനുതകുന്ന മാർഗത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സെമിനാരി വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നു വനിതാ സംഘം പറയുന്നു.

സാൻ റാഫേൽ മെത്രാൻ ജോസ് മരിയ ടൌസ്സിഗ്, സാന്റാ മരിയ മാഡ്രെ ഡി ഡിയോസ് സെമിനാരി 2020 അവസാനത്തോടെ അടച്ചു പൂട്ടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരിന്നു. നേരത്തെ കൊറോണ പകർച്ചവ്യാധിയെ തുടർന്ൻ ദിവ്യകാരുണ്യം നാവിൽ കൊടുക്കുന്നതിനു പകരം കയ്യിൽ കൊടുക്കണമെന്ന ബിഷപ്പ് ജോസ് മരിയ ടൌസ്സിന്റെ നിർദ്ദേശം വിവാദമായിരുന്നു. തങ്ങളുടെ പാരമ്പര്യത്തിനു വിരുദ്ധമായ ഈ നിർദ്ദേശത്തെ സെമിനാരിയിലെ ഫോർമേഷൻ ടീം എതിർത്തിരുന്നു എന്നാണു പുറത്തുവരുന്ന വിവരം.

സെമിനാരി വിദ്യാർത്ഥികളെ വിവിധ രൂപതകളിലേക്ക് മാറ്റുമെന്നും പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നുവെങ്കിലും, ബദൽ മാർഗ്ഗമൊന്നും കണ്ടെത്താതെ രാജ്യത്തെ പ്രമുഖ സെമിനാരി അടച്ചുപൂട്ടുകയും സെമിനാരി വിദ്യാർത്ഥികളെ സ്വന്തം കുടുംബങ്ങളിലേക്ക് മടക്കി അയക്കുകയും ചെയ്തതാണ് വനിതാ സംഘത്തെ ഈ ആത്മീയ ദത്തെടുക്കലിന് പ്രേരിപ്പിച്ചത്.

You might also like