ഭൂചലനത്തിൽ തകർന്ന ക്രൊയേഷ്യൻ ക്രൈസ്തവ ദേവാലയം പുനർനിർമ്മിക്കുമെന്ന് ഹംഗറിയുടെ ഭരണനേതൃത്വം

0

ബുഡാപെസ്റ്റ്: ക്രൊയേഷ്യയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്നു തകർന്ന ക്രൈസ്തവ ദേവാലയം പുനർനിർമ്മിക്കാൻ സഹായിക്കുമെന്ന് യൂറോപ്യൻ രാജ്യമായ ഹംഗറിയുടെ വാഗ്ദാനം. ദേവാലയത്തിലെ വാദ്യോപകരണം വായിക്കുന്ന അറുപത്തിയഞ്ചു വയസുള്ള സ്റ്റാൻ‌കോ സെക് ഉൾപ്പെടെ ഭൂകമ്പത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും, 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ദേവാലയ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു ഹംഗേറിയൻ മത-അന്തർദേശീയ സ്റ്റേറ്റ് സെക്രട്ടറി മിക്ലോസ് സോൾട്ടെസ് ക്രൊയേഷ്യൻ രൂപതാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളത്തെ സൗഹൃദമാണെന്നും, അതിനാൽ ക്രൊയേഷ്യയെ സഹായിക്കുന്നത് തികച്ചും സ്വാഭാവികമാണെന്നും, ദേവാലയത്തിന്റെയും സ്കൂളിന്റെയും പുനർനിർമ്മാണം കൂടുതൽ ആളുകൾ ഈ പ്രദേശത്ത് താമസിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സോൾടെസ് പറഞ്ഞു. ഭവനരഹിതരായവരെ സഹായിക്കാൻ ഹംഗറി ക്രൊയേഷ്യയിലേക്ക് കണ്ടെയ്നർ ഹോമുകൾ അയച്ചിട്ടുണ്ട്. അതിനു പുറമെ ഇരുനൂറു കുട്ടികൾക്ക് അവധിക്കാല താമസസൗകര്യം നൽകുമെന്നും ഹംഗറി വാഗ്ദാനം ചെയ്തിട്ടുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന അപൂർവ്വം ഭരണകൂടങ്ങളിലൊന്നാണ് ഹംഗറിയിലേത്. 2010-ൽ അധികാരത്തിൽ വന്നതിനു ശേഷം പ്രധാനമന്ത്രി വിക്ടർ ഓർബാന്റെ നേതൃത്വത്തിലുള്ള ഹംഗറി ഗവൺമെന്റ് ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ക്രൈസ്തവ വിശ്വാസമില്ലാതെ യൂറോപ്പിന് നിലനിൽപ്പില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച നേതാവാണ് വിക്ടർ ഓർബാൻ. മധ്യപൂർവ്വേഷ്യയിൽ കനത്ത ഭീഷണി നേരിടുന്ന പീഡിത ക്രൈസ്തവർക്ക് വേണ്ടി ദശലക്ഷകണക്കിന് ഡോളറാണ് ഭരണകൂടം ഓരോ വർഷവും ചെലവിടുന്നത്.

You might also like