തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ രൂക്ഷയുദ്ധം
റാഫ: തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള ആശുപത്രികൾക്കു സമീപം ഇസ്രയേലും ഹമാസും തമ്മിൽ രൂക്ഷയുദ്ധം. നാസർ, അൽ അഖ്സ, അൽ അമൽ ആശുപത്രികൾക്കടുത്താണ് യുദ്ധം. ഇതേത്തുടർന്ന് ആയിരങ്ങൾ വീണ്ടും കൂടുതൽ തെക്കോട്ടേക്ക് യാത്രതുടങ്ങി. ഈജിപ്ത് അതിർത്തിയിലെ റാഫയിലേക്കാണ് കൂട്ടപ്പലായനം. ആശുപത്രികളുടെ പരിസരം ഒഴിയണമെന്ന് കഴിഞ്ഞദിവസം ഇസ്രയേൽ നിർദേശിച്ചിരുന്നു. 88,000 പലസ്തീൻകാരുടെ വീടുകൾ ഇവിടെയുണ്ട്. യുദ്ധത്തെത്തുടർന്ന് പലായനംചെയ്തെത്തിയ 4.25 ലക്ഷംപേരും ഈ പ്രദേശത്തെ അഭയകേന്ദ്രങ്ങളിൽ തങ്ങുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ജീവകാരുണ്യവിഭാഗം പറഞ്ഞു.