ടെഹ്‌റാൻ : ജനുവരി 3ന് തെക്കുകിഴക്കൻ നഗരമായ കെർമനിൽ 90 ലധികം പേരുടെ ജീവനെടുത്ത ഇരട്ട സ്‌ഫോടനങ്ങൾക്ക് മുമ്പ് ഇറാന് പ്രത്യേക മുന്നറിയിപ്പ് നൽകിയിരുന്നതായി യു.എസ്. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 820 കിലോമീറ്റർ തെക്ക് കിഴക്കായുള്ള കെർമനിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു.
ഇറാൻ അതിർത്തിക്കുള്ളിൽ തീവ്രവാദ ഭീഷണിയുണ്ടെന്ന് യു.എസ് സർക്കാർ ഇറാന് സ്വകാര്യ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ചില യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഭീകരാക്രമണങ്ങളിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല എന്നതിനാലാണ് തങ്ങൾ ഈ മുന്നറിയിപ്പുകൾ നൽകുന്നതെന്നും യു.എസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ആക്രമണം തടയുന്നതിനോ മരണസംഖ്യ കുറയ്ക്കുന്നതിനോ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ മതിയായ വിവരങ്ങളാണ് ഇറാന് നൽകിയതെന്ന് യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.