ബംഗ്ലാദേശില്‍ സംഘര്‍ഷം രൂക്ഷം: 300 ഓളം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി

0

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭം ശക്തി പ്രാപിച്ചതിന് പിന്നാലെ ബംഗ്ലാദേശില്‍ നിന്ന് 300 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങി. ഇന്നലെയാണ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയത്. സര്‍ക്കാര്‍ ജോലിയില്‍ സംവരണം പ്രഖ്യാപിച്ചതിനെതിരെ നടക്കുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 104 ആയി. 2500 ലേറെ പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്‍ഗാമികള്‍ക്ക് 30 ശതമാനം തൊഴില്‍ സംവരണം പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ പ്രതിഷേധങ്ങളെ അട്ടിമറിക്കാന്‍ ഭരണകക്ഷിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. അതിനാല്‍ സര്‍ക്കാരിനെതിരായ പ്രതിഷേധ റാലികള്‍ തുടരാന്‍ ആഹ്വാനം ചെയ്യുന്നുവെന്നാണ് ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്.

ബംഗ്ലാദേശില്‍ എംബിബിഎസ് അടക്കമുള്ള പഠനത്തിനായി പോയ വിദ്യാര്‍ത്ഥികളാണ് തിരികെ എത്തിയത്. ഉത്തര്‍പ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയവരില്‍ ഏറെയും. ബംഗ്ലാദേശിലെ സംഘര്‍ഷാവസ്ഥ നിരീക്ഷിക്കുകയായിരുന്നവെന്നും എന്നാല്‍ സ്ഥിതി വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം മുതല്‍ ഫോണ്‍ സംവിധാനവും ഏറെക്കുറെ നിലച്ചു. ഇതോടെയാണ് ബംഗ്ലാദേശില്‍ നിന്ന് താല്‍കാലികമായി മടങ്ങാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി

You might also like