വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ സർക്കാർ ജീവനക്കാർ തുക നൽകുന്ന കാര്യത്തിൽ തീരുമാനമായി

0

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ സർക്കാർ ജീവനക്കാർ തുക നൽകുന്ന കാര്യത്തിൽ തീരുമാനമായി. കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നൽകാം എന്ന സർവീസ് സംഘടനകളുടെ നിർദേശം സർക്കാർ അംഗീകരിച്ചു. കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിനും അവസരമുണ്ട്. ആരെയും നിർബന്ധിക്കില്ല. മേലധികാരിക്ക് സമ്മത പത്രം നൽകുന്നവരുടെ ശമ്പളം സ്പാർക്കിൽ ക്രമീകരണം വരുത്തി ഈടാക്കും. അടുത്ത ശമ്പളം മുതൽ തുക പിടിക്കും. ഒറ്റ തവണ ആയോ മൂന്ന് തവണ ആയോ നൽകാം.

റീ ബിൽഡ് വയനാടിനായി സർവ്വീസ് സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രിയാണ് ശമ്പളത്തിൽ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. ആയിരം കോടിയെങ്കിലും പുനരധിവാസത്തിനാായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്. പത്ത് ദിവസത്തെ ശമ്പളം നൽകേണ്ടിവരുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന സംഘടനാ പ്രതിനിധികള്‍ അറിയിക്കുകയായിരുന്നു. ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നാണ് സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടത്. താല്പര്യമുള്ളവരിൽ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നൽകാൻ അവസരം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

You might also like