വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പരിമിതപ്പെടുത്താന്‍ ഓസ്‌ട്രേലിയ; വിസ ഫീസും വര്‍ധിപ്പിച്ചു

0

കാന്‍ബെറ: വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ച് ഓസ്‌ട്രേലിയ. അടുത്ത വര്‍ഷം മുതല്‍ ഓസ്‌ട്രേലിയയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2.7 ലക്ഷമായി പരിമിതപ്പെടുത്താനാണ് തീരുമാനം. വീട്ട വാടകയുടെ കുതിച്ചുയരാന്‍ കാരണമായ റെക്കോര്‍ഡ് കുടിയേറ്റത്തിന് പിന്നാലെയാണ് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ഓസ്‌ട്രേലിയയെത്തിയത്.

ഈ പരിധിയില്‍ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളും വൊക്കേഷണല്‍ കോഴ്‌സുകളും പരിശീലന കോഴ്‌സുകളും ഉള്‍പ്പെടുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലേര്‍ പറഞ്ഞു. നേരത്തെയും ഓസ്‌ട്രേലിയയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറച്ചിരുന്നു. 2022ല്‍ ഓസ്‌ട്രേലിയയില്‍ പ്രവേശനം നേടുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 5.10 ലക്ഷമാക്കി പരിമിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 3.75 ലക്ഷമാക്കി കുറച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനൊപ്പം നോണ്‍ റീഫണ്ടബിള്‍ വിസ(non refundable visa)യുടെ ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. എയുഡി 710ല്‍ നിന്നും എയുഡി 1600ലേക്ക് വിസ ഫീസ് വര്‍ധിപ്പിച്ചു.

ഫെബ്രുവരിയില്‍ പ്രവേശനത്തിന് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന അറിയിപ്പാണിതെന്ന് ഓസ്‌ട്രേലിയയിലെ കുടിയേറ്റ ഏജന്റ് രജിസ്‌ട്രേഷന്‍ അതോറിറ്റി അംഗം സുനില്‍ ജഗ്ഗി പറഞ്ഞു. ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 1.22 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഓസ്‌ട്രേലിയയില്‍ പഠിക്കുന്നത്.

കാനഡ, അമേരിക്ക, ലണ്ടന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ പഠിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഓസ്‌ട്രേലിയ. സമാനമായി വിദേശത്ത് നിന്ന് വരുന്ന താല്‍ക്കാലിക തൊഴിലാളികളുടെ പ്രവേശനത്തില്‍ കാനഡയും പരിധി വെച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 26 മുതല്‍ തൊഴിലിടത്തില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് 10 ശതമാനം മാത്രമേ വിദേശ തൊഴിലാളികളെ അനുവദിച്ചിട്ടുള്ളു. നേരത്തെയിത് 20 ശതമാനമായിരുന്നു.

You might also like