വര്‍ദ്ധിച്ചു വരുന്ന ട്രെയിന്‍ അപകടങ്ങള്‍; അട്ടിമറി സാധ്യത അന്വേഷിക്കാനൊരുങ്ങി റെയില്‍വേ

0

ന്യൂഡല്‍ഹി: രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളില്‍ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിനിടെ, അട്ടിമറി സാധ്യതയുടെ പരിശോധനക്കൊരുങ്ങുകയാണ് റെയില്‍വേ. രാജസ്ഥാനിലെ അജ്മീരില്‍ റെയില്‍വേ ട്രാക്കില്‍ രണ്ട് സിമന്റ് കട്ടകള്‍ കണ്ടതും യു.പിയിലെ കാണ്‍പൂരില്‍ റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ വെച്ചതും ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ അട്ടിമറി സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നത്.

ഞായറാഴ്ച രാത്രിയാണ് അജ്മീരില്‍ റെയില്‍വേ ട്രാക്കില്‍ സിമന്റ് കട്ടകള്‍ കണ്ടെത്തിയത്. കാണ്‍പൂരിലും അജ്മീരിലും ഉണ്ടായ സംഭവങ്ങള്‍ കൂടാതെ ഒരു വര്‍ഷത്തിനിടെ നടന്ന അപകടങ്ങള്‍ മുഴുവന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും അവഗണനയുമാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ റെയില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പ്രതിപക്ഷം  ഇക്കാര്യം പാര്‍ലമെന്റിലും ഉന്നയിച്ചു. എന്നാല്‍ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങ് വാദിക്കുന്നത് പാകിസ്താന്‍ പോലുള്ള രാജ്യങ്ങളുടെ കരങ്ങള്‍ അപകടങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ്. 20ലധികം ട്രെയിന്‍ അപകടങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

You might also like