ജാസ്‌ലിയയുടെ മരണം; ഡോക്‌ടർ സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

0

കൊച്ചി: അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ ഡോ. സിറിയക് ജോർജിനെ (26) ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11 മണിയോടെ അങ്കമാലി കോടതിയിലാവും ഹാജരാക്കുക. ഡോക്‌ടറെ റിമാന്‍ഡ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടും.

അപകട വിവരം മനസിലാക്കിയിട്ടും നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സിറിയക് ശ്രമിച്ചുവെന്ന വാദമാകും പൊലീസ് കോടതിയില്‍ ഉയര്‍ത്തുക. സിറിയക്കിന്റെ ജാമ്യാപേക്ഷയും കോടതിക്ക് മുന്നിലെത്തും. അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ജാസ്‌ലിയയെ കഴിഞ്ഞ മാസം 28നാണ് സിറിയക് ഓടിച്ച കാറിടിച്ചത്. പാർട്‌ടൈം ജോലികഴിഞ്ഞ് കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങുംവഴിയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. റോഡിൽ രക്തംവാർന്ന് കിടന്ന വിദ്യാർത്ഥിനിയെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ജാസ്‌ലിയ മരിച്ചു.

ഇതോടെ പ്രതി സിറിയക് ഒളിവിൽപ്പോയി. പിന്നീട് വാഗമൺ കണ്ണംകുളത്തെ റിസോർട്ടിൽ നിന്ന് ഇന്നലെ വാഗമൺ പൊലീസാണ് സിറിയക്കിനെ കസ്റ്റഡിയിലെടുത്ത് എറണാകുളം റൂറൽ പൊലീസിന് കൈമാറിയത്. സിറിയക് ജോർജിനെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായ പിതാവ് ജോർജ് മാത്യുവിന് കോടതി ജാമ്യം അനുവദിച്ചു.

You might also like