ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ണവിജയം

0

ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിലൂടെ ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ചരിത്രം കുറിച്ചിരിക്കുന്നു. ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച ഡ്രാഗണ്‍ പേടകത്തിലിരുന്ന് കേരളത്തിന്റെ മരുമകള്‍ അന്ന മേനോൻ, സ്കോട്ട് പൊറ്റീറ്റ് എന്നിവർ ആ ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചത്.

നാസയുടെ അപ്പോളോ ദൗത്യത്തിനു ശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്തതും ഭൂമിയില്‍ നിന്ന് 700 കിലോമീറ്റർ ദൂരെയുള്ളതുമായ പഥത്തിലാണ് പൊളാരിസ് ഡോണ്‍ മിഷനിലൂടെ യാത്രികർ എത്തിച്ചേർന്നത്.

ഇന്നലെ രാവിലെ 6.52ന് ശതകോടീശ്വരൻ കൂടിയായ ജാറഡ് ഐസക്മാൻ (41) ആണ് ആദ്യമായി ബഹിരാകാശത്ത് ചുവടുവച്ചത്. പിന്നാലെ സ്പേസ് എക്സിലെ എൻജിനീയർ സാറാ ഗിലിസും (30). സ്പേസ് എക്സിന്റെ വെബ്സൈറ്റിലൂടെ ഈ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു.

മടങ്ങി വീട്ടിലെത്തുമ്പോള്‍ ഒരുപാട് ജോലികള്‍ ബാക്കിയാണെങ്കിലും ഇവിടെനിന്നു നോക്കുമ്ബോള്‍ ഭൂമി എല്ലാം തികഞ്ഞൊരു ലോകമാണ്- ആദ്യ കാഴ്ചയുടെ വിസ്മയത്തില്‍ ജാറ‍ഡ് ഐസക്മാൻ പ്രതികരിച്ചു.

സ്പേസ് എക്സ് രണ്ടര വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകള്‍ ധരിച്ചാണു സഞ്ചാരികള്‍ ബഹിരാകാശത്തു നടന്നത്. പരമാവധി 30 മിനിറ്റാണു നടന്നതെങ്കിലും ഇതിനുള്ള തയാറെടുപ്പെല്ലാംകൂടി ചേരുമ്ബോള്‍ ഒരു മണിക്കൂർ 46 മിനിറ്റ്. ഭാവിയിലേക്കുള്ള ദൗത്യങ്ങള്‍ക്ക് ഇത് നിർണായക ചുവടുവയ്പാണ്. രാവിലെ 8ന് ബഹിരാകാശനടത്തം അവസാനിച്ചതായി പ്രഖ്യാപനമുണ്ടായി.

You might also like