ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം: നാല് ഇസ്രയേല്‍ സൈനികർ കൊല്ലപ്പെട്ടു

0

ജറുസലം: ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം. ബിന്യാമിനയ്ക്കു സമീപത്ത് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് ഇസ്രയേല്‍ സൈനികർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോർട്ട്. ലബനനില്‍ നിന്ന് രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഡ്രോണുകളില്‍ ഒന്ന് തകർത്തെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിന്റെ നേർക്കുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്.

രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണമുണ്ടാകുന്നത്. ശനിയാഴ്ച ടെല്‍ അവീവിനു നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. മിസൈലുകള്‍ പ്രതിരോധിക്കാൻ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിനു കൈമാറുമെന്ന് യുഎസ് പ്രഖ്യാപിച്ച ദിവസമാണ് ഇസ്രയേലിനു നേർക്ക് വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായത്.

ബെയ്റൂട്ടില്‍ വ്യാഴാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇസ്രയേലിന്റെ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു. അതേസമയം, മധ്യഗാസയില്‍ പുനരധിവാസ ക്യാംപ് പ്രവർത്തിച്ച സ്കൂളിനു നേരെ ഞായാറാഴ്ച ഇസ്രയേല്‍ നടത്തിയ ഷെല്ലിങ്ങില്‍ 20 പേർ കൊല്ലപ്പെടുകയും അനവധി ആളുകള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

You might also like