വയനാട് ദുരന്തബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റ് വീട് നല്‍കും

0

തൃശ്ശൂര്‍ |  വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും പട്ടിക തയ്യാറാക്കിയതായി റവന്യു മന്ത്രി കെ രാജന്‍. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഇവര്‍ക്ക് സ്ഥലം നല്‍കും. 1000 സ്‌ക്വയര്‍ ഫീറ്റില്‍ വീട് വെച്ച് നല്‍കും. 12 വര്‍ഷത്തേക്ക് വില്‍ക്കാന്‍ പാടില്ലെന്നത് ഭൂപതിവ് ചട്ട പ്രകാരം നേരത്തെയുള്ള നിബന്ധന മാത്രമാണെന്നും മന്ത്രി പറഞ്ഞു

ദുരന്തബാധിതരില്‍ 2,188 പേര്‍ക്കുള്ള ദിനബത്തയും ദുരന്തബാധിതര്‍ക്കുള്ള ചികിത്സയും ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കുന്നവര്‍ക്ക് ഡിഎംഒ തുക അനുവദിക്കും. 8 പ്രധാന റോഡുകള്‍, 4 പാലങ്ങള്‍ എന്നിവ കൊണ്ടുവരും. മൈക്രോപ്ലാന്‍ അനുസരിച്ച് ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് ജീവനോപാധി ഒരുക്കും.

ഡിഡിഎംഎയാണ് വീടുകളുമായി ബന്ധപ്പെട്ട പട്ടിക തയാറാക്കുന്നത്. സര്‍ക്കാര്‍ അതില്‍ ഇടപെടില്ല. ഇനിയും പരാതികളുണ്ടെങ്കില്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടപെടാം.ഒന്ന് രണ്ട് പട്ടികയില്‍ പേരുള്ളവരെ പൂര്‍ണമായും ഒരുമിച്ചായിരിക്കും പുനരധിവസിപ്പിക്കുക. 300 രൂപയുടെ ദിനബത്ത, 1000 രൂപയുടെ മാസക്കൂപ്പണ്‍ എന്നിവ നല്‍കും. 1000 സ്‌ക്വയര്‍ ഫീറ്റ് വീട് ആയിരിക്കും നിര്‍മ്മിക്കുക. രണ്ടു നില നിര്‍മ്മിക്കാന്‍ ആവശ്യമായ ഉറപ്പുള്ള അടിത്തറ ഉണ്ടാകും. ഒരു വീടിന് 30 ലക്ഷവും ജിഎസ്ടിയുമാണ് നിര്‍മ്മാണ ഏജന്‍സി നല്‍കിയ കണക്ക്. 20 ലക്ഷം സ്‌പോണ്‍സര്‍ നല്‍കിയാല്‍ ബാക്കി തുക മെറ്റീരിയലായും അല്ലാതെയും കണ്ടെത്തും. ‘നോ ഗോ’ സോണില്‍ അവശേഷിക്കുന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ പൊളിച്ചുകളയാന്‍ നടപടിയെടുക്കും. അവിടെ കൃഷിയും മറ്റും ചെയ്യാന്‍ ഉടമസ്ഥര്‍ക്ക് അവകാശമുണ്ടെന്നും മന്ത്രി അറിയിച്ചു.

You might also like