
മാർപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കുടയുമായി മലയാളി പെൺകുട്ടി; അസുലഭ ഭാഗ്യം ലഭിച്ചത് 10 വയസുകാരി നിയക്ക്
വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കുടയുമായി കബറിടം വരെ അകമ്പടി നൽകിയതിൽ മലയാളി പെൺകുട്ടിയും. തൃശൂർ പറപ്പൂക്കര ഇടവകാംഗമായ മുളങ്ങ് കരിപ്പേരി വീട്ടിൽ ഫെനിഷ് ഫ്രാൻസിസിന്റെയും കാഞ്ചന്‍റെയും മകളായ നിയയ്ക്കാണ് മാർപാപ്പയുടെ ശവമഞ്ചത്തിൽ അവസാനമായി പൂക്കളർപ്പിക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ചത്.
മൃതസംസ്കാരത്തിന് കര്‍ദിനാളുമാര്‍ക്ക് ഒപ്പം മേരി മേജര്‍ ബസിലിക്കയില്‍ പ്രവേശനം ലഭിച്ച ആകെ നാല് പേരില്‍ ഒരാളാണ് പത്ത് വയസുകാരി നിയ. മകൾക്ക് അസുലഭ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ നിർദേശ പ്രകാരം ബസിലിക്ക വികാരി ഫാ.ബാബു പാണാട്ടുപറമ്പിലാണ് നിയയെ പൂക്കുടയുമായി നടക്കാൻ ചുമതലപ്പെടുത്തിയത്.
സീറോ മലബാർ സഭയ്ക്കുവേണ്ടി വത്തിക്കാനിൽ സ്‌ഥാപിച്ച സാന്താ അസ്താസിയ ബസിലിക്ക ഇടവകാംഗമാണ് നിയ. ഇറ്റാലിയൻ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് നിയ