
റ്റി.പി.എം കൊട്ടാരക്കര കൺവൻഷന് തുടക്കം
കൊട്ടാരക്കര കൺവൻഷനെ ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കി
കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന് പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷൻ കൺവൻഷൻ ഗ്രൗണ്ടിൽ തുടക്കമായി. കൊട്ടാരക്കര അസിസ്റ്റന്റ് സെന്റർ പാസ്റ്റർ എ പോൾ രാജിന്റെ പ്രാർഥനയോടെ ഇന്നലെ വൈകിട്ട് ആരംഭിച്ച സുവിശേഷ വിളംബര റാലിയിൽ ആയിരങ്ങൾ പങ്കാളികളായി. എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജെയിംസിന്റെ പ്രാർഥനയോടെയാണ് പ്രാരംഭ ദിനരാത്രി യോഗം ആരംഭിച്ചത്. അടയാർ സെന്റർ പാസ്റ്റർ എസ്.എബ്രഹാം (ലാലു) പ്രസംഗിച്ചു. ഇന്ന് മുതൽ ദിവസവും രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പു യോഗം, വൈകിട്ട് 5.45 ന് സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് യുവജന മീറ്റിംഗ്, സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട സെന്റർറുകളിലെ 70 ൽ പരം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 5.45 ന് ദൈവീക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
ചീഫ് പാസ്റ്റർമാരും സീനിയർ സെന്റർ പാസ്റ്റർമാരും കൺവൻഷനിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ഫെബ്രുവരി 16 ന് രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററുകളിൽ നിന്നും തമിഴ്നാട്ടിലെ മധുര, നാഗർകോവിൽ, പാളയംകോട്ട, തുത്തുക്കുടി, നാസറേത്ത് എന്നി സെന്ററുകളിൽ നിന്നുള്ള പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗവും നടക്കും. സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ഇന്നത്തെ ദേശീയ പണിമുടക്കിൽ നിന്ന് റ്റി.പി.എം കൊട്ടാരക്കര കൺവൻഷനെ ഒഴിവാക്കിയതായി സമരസമിതി നേതാക്കൾ അറിയിച്ചു.
