2021-ല്‍ കഴിഞ്ഞ മാസം വരെ നൈജീരിയയിൽ കൊല്ലപ്പെട്ടത് 1470 ക്രൈസ്തവര്‍

0

 

 

അബൂജ: 2021 ആരംഭിച്ചു ഏപ്രിൽ മാസം വരെ നൈജീരിയയിൽ 1470 ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനയായ ഇൻറ്റർ സൊസൈറ്റി റൂൾ ഓഫ് ലോയുടെ റിപ്പോർട്ട്. ഇതേ കാലയളവിൽ 2200 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. ആഴ്ചകൾ നീണ്ട അന്വേഷണങ്ങൾക്ക് ഒടുവില്‍ തയ്യാറാക്കിയ സംഘടന റിപ്പോർട്ടില്‍ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരാണ് എണ്ണൂറോളം ക്രൈസ്തവരെ വധിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കൊലപാതക സംഘത്തിൽ നിന്നും രക്ഷപ്പെട്ടവരുടെയും, കൊലപാതകങ്ങൾ നേരിട്ട് കണ്ടവരുടെയും സാക്ഷ്യങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കടൂണ സംസ്ഥാനത്തു മാത്രം മുന്നൂറോളം ക്രൈസ്തവ വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ഉത്തര നൈജീരിയയിൽ നിന്നുള്ള മുസ്ലിം വിശ്വാസികൾ ഭൂരിപക്ഷമായുള്ള നൈജീരിയൻ സൈന്യം വിവിധ പ്രദേശങ്ങളിൽ നൂറ്റിഇരുപതോളം ക്രൈസ്തവരെ വധിച്ചു. നൈജീരിയയിലെ കറ്റ്സീന സംസ്ഥാനത്തു നിന്ന് മുസ്ലിം മതത്തിൽപ്പെട്ടവർ പ്രായപൂർത്തിയാകാത്ത ക്രൈസ്തവ പെൺകുട്ടികളെ വിവാഹം ചെയ്ത് മതംമാറ്റുന്ന സംഭവങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 220 ക്രൈസ്തവർ തടവിലാണ് മരണമടയുന്നത്. 26 പേജുകളിലായാണ് സംഘടന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അക്രമ സംഭവങ്ങൾക്ക് മതപരമായ ബന്ധമില്ലായെന്ന് പറയുന്ന നൈജീരിയൻ സർക്കാറിന്റെ അവകാശവാദത്തെ തെളിവുകൾ നിരത്തി ഇന്‍റര്‍ സൊസൈറ്റി ഖണ്ഡിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കൊലപാതകങ്ങളെയും അക്രമങ്ങളെയും കൃഷിക്കാർ തമ്മിലുള്ള വൈരാഗ്യമായും, കൊള്ള സംഘങ്ങളുടെ പ്രവർത്തിയായുമാണ് ഇത്രയും നാൾ നൈജീരിയൻ സർക്കാർ അവതരിപ്പിച്ചിരുന്നത്. എന്നാൽ ബൊക്കോഹറാം തീവ്രവാദികളും, ഫുലാനി ഗോത്രവർഗ്ഗക്കാർ ഉൾപ്പെടെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളും മതപരമായ ലക്ഷ്യത്തോടെ ക്രൈസ്തവരെയും, മിതവാദികളായ മുസ്ലീങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നാണ് ഇൻറ്റർ സൊസൈറ്റിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുനത്. ക്രൈസ്തവര്‍ വംശഹത്യയ്ക്കു സമാനമായി കൊല്ലപ്പെടുന്ന ഭീകരമായ അവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്നു നൈജീരിയ.

You might also like