
സുഡാനിൽ വംശീയ കലാപം രൂക്ഷം; ഒമ്പത് കുട്ടികളടക്കം 61 പേർ കൊല്ലപ്പെട്ടു
കൗഡ (സുഡാൻ): ആഭ്യന്തര യുദ്ധം തകർത്ത സുഡാനിൽ വീണ്ടും വംശീയ ഏറ്റുമുട്ടലുകൾ ചോരപ്പുഴയൊഴുക്കുന്നു. ദക്ഷിണ സുഡാൻ അതിർത്തിയോട് ചേർന്നുള്ള സൗത്ത് കോർഡോഫാൻ മേഖലയിൽ രണ്ടാഴ്ചയായി തുടരുന്ന സംഘർഷത്തിൽ 61 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒൻപത് കുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് മെഡിക്കൽ സംഘടനയായ സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് അറിയിച്ചു.
മേഖലയിലെ കൗഡ നഗരത്തിൽ ഈ മാസം ആദ്യമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വിമത ഗ്രൂപ്പായ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ്-നോർത്തും പ്രാദേശിക ഗോത്രവർഗമായ ‘ഒട്ടോറോ’ വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. അബ്ദുൽ അസീസ് അൽ-ഹിലുവിന്റെ നേതൃത്വത്തിലുള്ള സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ്-നോർത്ത് വിഭാഗം സുഡാൻ സൈന്യത്തിനെതിരെ പോരാടുന്ന പാരാമിലിറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സുമായി ചേർന്നാണ് ആക്രമണം നടത്തുന്നത്.
