ഉസ്ബക്കിസ്ഥാനില്‍ കൊല്ലപ്പെട്ട സാവരിയയെ പ്രതി സദറുല്‍ ആനം മത പരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു

0

കൊച്ചി: ഉസ്ബക്കിസ്ഥാനില്‍ പെരിന്തല്‍മണ്ണ സ്വദേശിയായ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആലപ്പുഴ ഹരിപ്പാട് പുതുക്കാട്ട് സുപ്രഭാ ഭവനത്തില്‍ ബസന്ത്-മിനി ദമ്പതികളുടെ മകള്‍ സാവരിയയെ പ്രതിയായ സദറുല്‍ ആനം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍.

മതപരിവര്‍ത്തനം നടത്താന്‍ സാവരിയയെ പ്രതി നിര്‍ബന്ധിച്ചിരുന്നതായി സഹപാഠികള്‍ ഉസ്‌ബെക്കിസ്ഥാനിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ജൂലൈ മൂന്നിനാണ് കോളേജ് ഹോസ്റ്റലില്‍ സാവരിയ(22) കൊല്ലപ്പെട്ടത്.

പ്രതിയായ മലപ്പുറം പെരിന്തല്‍മണ്ണ കാട്ടുപ്പാറ എരുവത്ത് കിഴക്കേതൊടിയില്‍ സദറുല്‍ ആനത്തിനെ (23) അന്ന് തന്നെ ഉസ്ബക്കിസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇരുവരും ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ്.

വളരെ കുറഞ്ഞ സൗകര്യങ്ങളുള്ള ഹോസ്റ്റലില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നാണ് താമസിക്കുന്നത്. വളരെ ക്രൂരമായാണ് സദറുല്‍ ആനം സാവരിയയെ ആക്രമിച്ചതെന്നാണ് സഹപാഠികള്‍ വ്യക്തമാക്കിയത്. കാലുമുതല്‍ തലവരെ ചതവുകളുണ്ടായിരുന്നു.

ശരീരത്തില്‍ മുറിവില്ലാത്ത ഭാഗമില്ല. അത്രയും ക്രൂരമായാണ് മര്‍ദ്ദിച്ചത്. എന്നാല്‍ ഉസ്ബക്കിസ്ഥാനില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്ക് അടിയേറ്റ പരിക്ക് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ശരീരത്തിലെ ചതവുകളെക്കുറിച്ച് പരാമര്‍ശമില്ല.

അതിനാല്‍ സാവരിയയുടെ കുടുംബം ആവശ്യപ്പെട്ട പ്രകാരം വണ്ടാനം മെഡിക്കല്‍ കോളേജില്‍ റീപോസ്റ്റുമോര്‍ട്ടം നടത്തി. ഇന്ന് രാവിലെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. വൈകുന്നേരം സംസ്‌കരിക്കും. അതിനിടെ സദറുല്‍ ആനമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് കേസെടുത്തു.

ഉസ്ബക്കിസ്ഥാന്റെയും ഇന്ത്യയുടെയും നയതന്ത്ര കരാര്‍ അനുസരിച്ച് പ്രതിയും ഇരയും ഇന്ത്യയില്‍ നിന്നുളളവര്‍ ആയതിനാല്‍ കേസ് വിട്ടുനല്‍കാന്‍ ഇന്ത്യയ്ക്ക് ആവശ്യപ്പെടാനാകും. വിചാരണയടക്കമുളള നടപടികള്‍ ഇന്ത്യയിലാകാനാണ് സാധ്യത

You might also like