
കാലവർഷം ദുർബലമായതോടെ ചൂട് ക്രമാതീതമായി വർധിക്കുന്നു
തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ ചൂട് ക്രമാതീതമായി വർധിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും അന്തരീക്ഷം മേഘാവൃതമാണെങ്കിലും വായുവിൽ ഈർപ്പം കൂടുതലായതിനാൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. യു.വി സൂചികയും ഉയർന്നുതുടങ്ങി. ഈ മാസം എട്ടുവരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൂടും അന്തരീക്ഷ ഈർപ്പവും കൂടിയ സ്ഥിതി അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉയർന്ന താപനില സാധാരണയെക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ പുനലൂരിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്- 36.2 ഡിഗ്രി ( 4.7 കൂടുതൽ). കോട്ടയത്ത് 34.5 ഡിഗ്രിയും പാലക്കാട് 34.4 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. രാജ്യത്ത് കാലവർഷം പിൻമാറൽ സൂചനകൾ കാണിച്ചിട്ടില്ല. രാജസ്ഥാനിൽ തുടങ്ങി ഏറ്റവുമൊടുവിൽ കേരളത്തിലാണ് കാലവർഷം അവസാനിക്കാറ്. പതിവുപോലെ ഒക്ടോബർ പകുതി വരെ കാലവർഷം നിലനിൽക്കുമെന്നാണ് കരുതുന്നത്. ജൂൺ മുതൽ ആഗസ്റ്റ് വരെ മൂന്നുമാസ കാലയളവിൽ ആകെ പെയ്യേണ്ട മഴയിൽ 22 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റിൽ മാത്രം പെയ്ത 15 ശതമാനം അധികമഴയാണ് സംസ്ഥാനത്തിന് രക്ഷയായത്. 2021ലാണ് ഇതിനുമുമ്പ് 22 ശതമാനം കുറവ് രേഖപ്പെടുത്തിയത്. 2023ൽ 48 ശതമാനവും 2024, 2025 വർഷങ്ങളിൽ 11 ശതമാനവും മഴ കുറവായിരുന്നു. പ്രളയ വർഷമായ 2018 ൽ 35 ശതമാനം അധികമഴയാണ് കിട്ടിയത്. 2019ൽ അഞ്ചുശതമാനം മഴ അധികം കിട്ടിയപ്പോൾ തുടർന്നുവന്ന 2020ൽ ഒമ്പത് ശതമാനം മഴ കുറഞ്ഞു.
