രാജ്യത്ത് 9,346 കുട്ടികളെ കോവിഡ് ബാധിച്ചുവെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രിംകോടതിയില്‍

0

 

 

ദില്ലി: കൊവിഡ് മഹാമാരി രാജ്യത്തെ 9,346 കുട്ടികളെ ബാധിച്ചുവെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍. 1742 കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരശേഖരണത്തിന് ദേശീയ ബാലാവകാശ കമ്മിഷന്‍ തയാറാക്കിയ ബാല്‍ സ്വരാജ് പോര്‍ട്ടലിലാണ് കണക്കുകളുള്ളത്. 2020 മാര്‍ച്ച് മുതല്‍ 2021 മെയ് 29 വരെയുള്ള കണക്കുകളാണ് ക്രോഡീകരിച്ചത്. 7464 കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ മരിച്ചതായി കണക്കില്‍ വ്യക്തമാക്കുന്നു. മഹാമാരി കേരളത്തിലെ 952 കുട്ടികളെയാണ് ബാധിച്ചതെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് സാഹചര്യത്തില്‍ നൂറ്റിനാല്‍പത് കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. 1224 പേര്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. 985 കുട്ടികള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. 6612 കുട്ടികള്‍ക്ക് അച്ഛന്‍ അല്ലെങ്കില്‍ അമ്മ മാത്രമാണുള്ളത്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ അനാഥരായതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചാണ് ദേശീയ ബാലാവകാശ കമ്മിഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

You might also like