ഉദയ്പൂരിലെ ഐസിസ് മോഡൽ കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണമോ?

0

ന്യൂഡൽഹി: ഉദയ്പൂരിലെ ഐസിസ് മോഡൽ കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണമുണ്ടോ എന്നും സംശയം. കൊലപാതക കേസിലെ പ്രതികളായവർ മറ്റു ആക്രമണങ്ങൾ അടക്കം നടത്താൻ ഉദ്ദേശിച്ചിരുന്നതായുള്ള സൂചനകളാണ് പുറത്തുവന്നത്. അതേസമയം കൊലപാതക കേസിലെ പ്രതികളെ എൻഐഎ ഇന്ന് ചോദ്യം ചെയ്യും. ചാവേർ ആക്രമണങ്ങൾ പദ്ധതിയിട്ടിരുന്ന ചില ഓൺലൈൻ ഗ്രൂപ്പുകളിൽ പ്രതികൾ അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തലുണ്ട്. പ്രതിയായ മുഹമ്മദ് ഗൂസെയുടെ പാക് സന്ദർശനം സംശയകരമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ആകെ ഏഴ് പേർ കസ്റ്റഡിയിലുണ്ട്.

ഉദയ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്ട്രീയ പാർട്ടികൾ തീരുമാനമെടുത്തിരുന്നു. ഇന്നലെ നടന്ന സർവകക്ഷി യോഗം കൊലപാതകത്തെ അപലപിക്കുകയും അക്രമങ്ങളിലേക്ക് തിരിയരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. അതേ സമയം സർക്കാരിന്റെ കഴിവുകേടാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന വിമർശനം ബിജെപി ശക്തമാക്കുകയാണ്.

കൊലപാതകത്തെ കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിൽ പ്രതികൾക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതൽ തെളിവ് കണ്ടെത്താനാണ് രാജസ്ഥാൻ പൊലീസും എൻഐഎയും ശ്രമിക്കുന്നത്. അറസ്റ്റിലായ മുഹമ്മദ് റിയാസിന് പാക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതിനിടെ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ജയ്പൂരിൽ വ്യാപാരികൾ ബന്ദ് നടത്തും. സംഘർഷം ഉണ്ടാകാതിരിക്കാൻ ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. ജയ്പൂർ മാർക്കറ്റിൽ കടകൾ തുറക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യാപാരി സംഘടനയായ സംയുക്ത് വ്യാപാർ സംഘ് അറിയിച്ചു. അതിനിടെ സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷി യോഗം ചേർന്ന് രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തു.

സംസ്ഥാനത്ത് ജനജീവിതം സമാധാന പൂർണമാകണമെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിലപാടിനെ മുഴുവൻ പാർട്ടികളും പിന്തുണച്ചു. കൊലപാതകത്തെ അപലപിക്കുകയും അക്രമങ്ങളിലേക്ക് തിരിയരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഗ്രാമീണ മേഖലകളിൽ ഒറ്റപ്പെട്ട ചില സംഘർഷങ്ങൾ ഇന്നലെയും ഉണ്ടായി.

കൊലപാതകക്കേസിൽ മുഖ്യപ്രതികളായ റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവർ ചൊവ്വാഴ്ച തന്നെ അറസ്റ്റിലായിരുന്നു. ഇതിൽ ഗൗസ് മുഹമ്മദിന് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി ഇന്നലെ രാജസ്ഥാൻ ഡി.ജി.പി എം.എൽ. ലാത്തർ പറഞ്ഞു. പാക്കിസ്ഥാൻ ആസ്ഥാനമായ ദഅവത്തെ ഇസ്‌ലാമി എന്ന സംഘടനയുമായി ബന്ധമുണ്ടെന്നും 2014ൽ ഇയാൾ കറാച്ചി സന്ദർശിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഈ സംഘടനക്ക് മുംബൈയിലും ഡൽഹിയിലും ഓഫിസുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like