എഴുനൂറോളം നൈജീരിയന്‍ വൈദികർ പ്രതിഷേതവുമായി തെരുവിൽ

0

കടൂണ: കഴിഞ്ഞ ശനിയാഴ്ച നൈജീരിയയിലെ കടുണയിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ വൈദികന്റെ മൃതസംസ്കാര ചടങ്ങിനോട് അനുബന്ധിച്ച് പ്ലക്കാര്‍ഡുകളുമായി എഴുന്നൂറോളം നൈജീരിയന്‍ വൈദികർ നിരത്തിലിറങ്ങി. രാജ്യത്തെ അരക്ഷിതാവസ്ഥക്കെതിരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടായിരിന്നു വൈദികര്‍ മൃതദേഹവുമായി നടന്നു നീങ്ങിയത്. “ഞങ്ങൾ തീവ്രവാദികളല്ല, വൈദികരാണ്” എന്നെഴുതിയ പ്ലക്കാർഡുകള്‍ മിക്ക വൈദികരും ഉയര്‍ത്തിപ്പിടിച്ചിരിന്നു. കടൂണ-കാചിയാ റോഡിന്റെ സമീപത്ത് ജയിൽ പുള്ളികൾ ജോലി ചെയ്തിരുന്ന കൃഷിയിടത്തിൽവെച്ചാണ് സ്റ്റേറ്റ് പോളിടെക്നിക്കിലെ ചാപ്ലിൻ ആയിരുന്ന ഫാ. വിറ്റൂസ് ബോറോഗോ എന്ന വൈദികന്‍ കൊല്ലപ്പെട്ടത്.

രാജ്യത്തു നടക്കുന്ന എണ്ണമില്ലാത്ത വൈദിക നരഹത്യയിലെ ഒടുവിലത്തെ കൊലപാതകമായിരിന്നു അത്. ക്യൂൻ ഓഫ് അപ്പസ്തോൽ കത്തോലിക്ക ദേവാലയത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷയിൽ കടൂണ ആർച്ച് ബിഷപ്പ് മാത്യു എൻഡാഗോസോ മുഖ്യകാർമ്മികത്വം വഹിച്ചു. രാജ്യത്തെ രക്ഷിതാവസ്ഥയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് മൂലം പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഭരിക്കുന്ന രാജ്യം ഒരു പരാജയപ്പെട്ട രാജ്യമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ഭയത്തിലാണ് ജീവിക്കുന്നതെന്നും, വർദ്ധിച്ചുവരുന്ന ആക്രമണങ്ങളും, കൊലപാതകങ്ങളും മൂലം അവർ പ്രതീക്ഷ നശിച്ച അവസ്ഥയിലാണെന്നും, സർക്കാരിന് വിഷയത്തിൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്രമത്തെ മുൻ കടൂണ സെൻട്രൽ സെനറ്റർ ഷെഹു സാനി ട്വിറ്ററിലൂടെ അപലപിച്ചു. വൈദികന്റെ കൊലപാതകത്തെ അപലപിച്ച അദ്ദേഹം കൊള്ളസംഘത്തെ മുളയിലെ നുള്ളിക്കളയാൻ കഠിനമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ട്വീറ്റ് ചെയ്തു. കടൂണയിലെ കത്തോലിക്ക സമൂഹത്തിനും വൈദികന്റെ ബന്ധുക്കൾക്കും അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. കഴിഞ്ഞയാഴ്ച രണ്ടു വൈദികരാണ് കൊല്ലപ്പെട്ടത്. നിരവധി വൈദികര്‍ ഇപ്പോള്‍ ബന്ധികളുടെ ഇടയില്‍ തടവില്‍ കഴിയുന്നുമുണ്ട്. അക്രമ സംഭവങ്ങള്‍ തുടര്‍ച്ചയായിട്ടും ഭരണകൂടത്തിന്റെ പതിവ് നിസംഗത തുടരുകയാണ്.

You might also like