നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികരില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഒരാള്‍ മോചിക്കപ്പെട്ടു

0

കടുണ: കഴിഞ്ഞയാഴ്ച സെൻട്രൽ നൈജീരിയയിൽ നിന്ന്‍ തട്ടിക്കൊണ്ടുപോയ രണ്ട് വൈദികരിൽ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാൾ അക്രമികളില്‍ നിന്ന്‍ രക്ഷപ്പെട്ടതായും കഫഞ്ചൻ രൂപത അറിയിച്ചു. ജൂലൈ 15നാണ് നൈജീരിയയുടെ വടക്കൻ കടുന സംസ്ഥാനത്തിലെ ലെറെ പട്ടണത്തിലെ ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്ക ദേവാലയത്തിന്റെ റെക്ടറിയിൽ നിന്ന്‍ ഫാ. ജോൺ മാർക്ക് ചീറ്റ്‌നം, ഫാ. ഡെനാറ്റസ് ക്ലിയോപാസ് എന്നിവരെ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഫാ. ക്ലിയോപാസ് ജീവനോടെ രക്ഷപ്പെട്ടുവെങ്കിലും ഫാ. ജോണ്‍ മാര്‍ക്കിനെ സായുധധാരികള്‍ മൃഗീയമായി കൊലപ്പെടുത്തുകയായിരിന്നു. വൈദികന്റെ മൃതസംസ്‌കാരം നാളെ ജൂലൈ 21-ന് കഫൻചാൻ സെന്റ് പീറ്റര്‍ കത്തീഡ്രൽ ദേവാലയത്തില്‍ നടക്കും. 

ജെമാ ലോക്കൽ ഗവൺമെന്റ് ഏരിയയുടെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) ചെയർമാനായും തെക്കൻ കടുണയിലെ സംഘടനയുടെ കോർഡിനേറ്ററായും ഫാ. ചീറ്റ്‌നം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവർ ആരാണെന്നോ അവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടോയെന്നോ രൂപത വ്യക്തമാക്കിയിട്ടില്ല. എയിഡ് ടു ദ ചർച്ച് ഇൻ നീഡ് എന്ന കത്തോലിക്ക സന്നദ്ധ സംഘടനയുടെ കണക്കുകൾ പ്രകാരം ജൂലൈ മാസത്തിൽ നൈജീരിയയിൽ ഏഴു കത്തോലിക്ക വൈദികരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. രാജ്യം കടന്നുപോകുന്ന കടുത്ത പ്രതിസന്ധിയില്‍ സഭാനേതൃത്വം തുടരെ ആശങ്ക അറിയിച്ചിട്ടുണ്ടെങ്കിലും ഭരണകൂടത്തിന്റെ നിസംഗത നിലപാട് തുടരുകയാണ്. 

You might also like