കോംഗോയില്‍ ക്രിസ്ത്യൻ വൈദികനെ വെടിവച്ച്‌‌കൊന്നു, ദേവാലയം കവര്‍ച്ചക്കിരയാക്കി

0

കിന്‍ഹാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ക്രിസ്ത്യൻ വൈദികന്‍ അതിദാരുണമായി വെടിയേറ്റ്‌ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 6 അര്‍ദ്ധരാത്രി സെന്റ്‌ ജോസഫ് മുള്‍കാസ ഇടവക വികാരിയായ ഫാ. ഗോഡ്ഫ്രോയിഡ് പെംബേലെ മാന്‍ഡോനാണ് ദാരുണമായി വെടിയേറ്റ്‌ കൊല്ലപ്പെട്ടത്. കിക്വിറ്റ് രൂപതാധ്യക്ഷന്‍ ബിഷപ്പ് തിമോത്തി ബോഡികാ മാന്‍സി വൈദികന്‍ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചു. വെടിയേറ്റ ഫാ. പെംബേലെയെ കിന്‍ഹാസയിലെ ഒലിവ് ലെംബേ കാബില ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെവെച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു.

വൈദികന്‍ കൊല്ലപ്പെട്ട അതേദിവസം തന്നെ കിക്വിറ്റ് രൂപതയിലെ മറ്റൊരു ദേവാലയം കവര്‍ച്ചക്കിരയായിരിന്നു. തിരുപ്പട്ട സ്വീകരണം നടത്തിയ ഒരു വൈദികന്റെ പ്രഥമ ബലിയര്‍പ്പണത്തിനായി തയ്യാറെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കവേ സെന്റ്‌ മുരുംബ ദേവാലയത്തിലാണ് കവര്‍ച്ച നടന്നത്. അവിടെയുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ചക്കാര്‍ കൊണ്ടുപോയതായാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. കിക്വിറ്റ് നഗരത്തിലെ കത്തോലിക്കാ സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്നും രാജ്യത്ത് നിലനിൽക്കുന്ന ഈ പ്രാകൃതമായ അക്രമത്തെ ശക്തമായി അപലപിക്കുകയാണെന്നും ബിഷപ്പ് പ്രസ്താവിച്ചു.

ശക്തമായ ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുവാന്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്ന് രാഷ്ട്രീയ അധികാരികളോടും കിക്വിറ്റ് നഗര ഭരണകൂടത്തോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് പ്രാദേശിക ജനപ്രതിനിധി തെസ്‌കി മയോക്കോ പറഞ്ഞു. ഇസ്ലാമിക തീവ്രവാദം ശക്തമായി വേരൂന്നിയിരിക്കുന്ന കോംഗോയില്‍ ക്രിസ്ത്യൻ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇമ്മാനുവേൽ ബുറ്റ്സിലി ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

You might also like