ആഫ്രിക്കയിൽ തട്ടിക്കൊണ്ടുപോയ 83 കാരിയായ കന്യാസ്ത്രീക്ക്‌ 5 മാസത്തിന് ശേഷം മോചനം

0

ഔഗാഡൗഗു: ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിൽ നിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ അമേരിക്കൻ കന്യാസ്ത്രീയെ മോചിപ്പിച്ചു. മരിയ നൈറ്റ്സ് ഓഫ് ഹോളി ക്രോസ് സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ സുല്ലെൻ ടെന്നിസണ്ണാണ് മോചിതയായിരിക്കുന്നത്. ഇക്കാര്യം സന്യാസിനി സമൂഹത്തിന്റെയും രൂപതയുടെയും പ്രാദേശിക നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂ ഓർലിയൻസ് സ്വദേശിയായ സിസ്റ്റര്‍ സുല്ലെൻ ടെന്നിസൺ, 2014 മുതൽ വടക്കൻ ബുർക്കിനാ ഫാസോയിലെ ഒരു മിഷ്ണറി ഔട്ട്‌പോസ്റ്റിൽ സേവനമനുഷ്ഠിച്ചു വരികയായിരിന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 5 ന് സന്യാസിനികള്‍ കഴിഞ്ഞിരിന്ന ഭവനത്തില്‍ നിന്ന് അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടുപോകുകയായിരിന്നു.

സന്യാസിനിയുടെ തട്ടിക്കൊണ്ടുപോകലില്‍ അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻ അഥവാ (എഫ്.ബി.ഐ) മിസ്സിംഗ് നോട്ടീസ് നൽകിയിരുന്നു, എന്നാൽ കഴിഞ്ഞ മാസങ്ങള്‍ക്കിടെ സിസ്റ്ററെ അക്രമികള്‍ പാര്‍പ്പിച്ചിരിന്ന സ്ഥലത്തെക്കുറിച്ചോ നിലവിലെ അവസ്ഥയെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിരിന്നില്ല. സിസ്റ്റര്‍ ടെന്നിസൺ ഇപ്പോൾ യുഎസ് അധികാരികളുടെ കൈകളില്‍ സുരക്ഷിതയാണെന്നു മരിയാനൈറ്റ് കോണ്‍ഗ്രിഗേഷന്‍റെ അധ്യക്ഷ സിസ്റ്റർ ആൻ ലാക്കോർ പറഞ്ഞു. തിങ്കളാഴ്‌ച രാവിലെയാണ് സിസ്റ്ററിനെ സുരക്ഷിതമായി മോചിപ്പിച്ചതെന്നും തങ്ങൾ അവളോട് സംസാരിച്ചുവെന്നും ഉടന്‍ അമേരിക്കയിലേക്ക് മടങ്ങുമെന്നും സിസ്റ്റർ ആൻ കൂട്ടിച്ചേര്‍ത്തു.

നിലവിൽ ടെന്നിസൺ സുരക്ഷിതമായ സ്ഥലത്തു ആരോഗ്യവതിയാണെന്ന് കായയിലെ ബിഷപ്പ് തിയോഫിൽ നരെയും ബി‌ബി‌സിയോട് വ്യക്തമാക്കിയിട്ടുണ്ട്. അന്ന് മൂന്ന് മരിയാനൈറ്റ് സന്യാസിനികള്‍ ബുർക്കിന ഫാസോയിലെ വീട്ടിൽ താമസിച്ചിരുന്നുവെങ്കിലും, അക്രമികള്‍ വീട്ടിൽ അതിക്രമിച്ച് കയറിയപ്പോൾ സിസ്റ്റര്‍ ടെന്നിസണ്ണിനെ മാത്രമായിരിന്നു തട്ടിക്കൊണ്ടുപോയത്. ക്യൂബെക്കിൽ നിന്നുള്ള നഴ്‌സായ സിസ്റ്റർ പോളിൻ ഡ്രൂയിനും ബുർക്കിന ഫാസോയിൽ നിന്നുള്ള സിസ്റ്റർ പാസ്കലിൻ ടൗഗ്മയ്ക്കും അന്നത്തെ ആക്രമണത്തിൽ പരിക്കേറ്റിരിന്നില്ല. സംഭവത്തിന് പിന്നാലെ ബുർക്കിന ഫാസോയിലെ യുഎസ് എംബസിയുമായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുമായും ബന്ധപ്പെട്ടതായും ഇവര്‍ ക്രിയാത്മകമായ നടപടി സ്വീകരിച്ചിരിന്നുവെന്നും മരിയാനൈറ്റ് കോണ്‍ഗ്രിഗേഷന്‍ വ്യക്തമാക്കിയിരിന്നു.

You might also like