ആ പെരുംനുണയനെ കൊല്ലേണ്ടത് അത്യാവശ്യം; ഇമ്രാനെതിരെ വെടിയുതിര്‍ത്ത യുവാവ്

0

പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെ കൊലപ്പെടുത്താന്‍ തന്നെയാണ് താന്‍ വെടിയുതിര്‍ത്തതെന്ന് അറസ്റ്റിലായ യുവാവിന്റെ മൊഴി. ”ഇമ്രാന്‍ നുണ പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തിയാണ്. പെരുംനുണയന്‍. കൊല്ലേണ്ടത് വളരെ അത്യാവശ്യമാണ്. പരമാവധി ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. പക്ഷേ അത് ഒരിക്കല്‍ സംഭവിക്കും.”-പിടിയിലായ യുവാവ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാന്‍ ഇ തെഹ്രിക് ഇന്‍സാഫിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ റാലിക്കിടെയാണ് ഇമ്രാന്‍ ഖാന് നേരെ വധശ്രമമുണ്ടായത്.

റാലി സഫര്‍ അലിഖാന്‍ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഇമ്രാന്റെ കാലില്‍ നാല് വെടിയുണ്ടകള്‍ തുളഞ്ഞുകയറിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പങ്കാളിയായ രണ്ടാമന് വേണ്ടി അന്വേഷണം തുടരുകയാണ്. ആക്രമണത്തില്‍ സിന്ധ് മുന്‍ ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മായില്‍, പാര്‍ട്ടി മുതിര്‍ന്ന നേതാവ് ഫൈസല്‍ ജാവേദ് അടക്കം പത്തോളം നേതാക്കള്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

വിദഗ്ധ ചികിത്സയ്ക്കായി ലാഹോറിലെ ആശുപത്രിയിലാണ് ഇമ്രാന്‍ നിലവിലുള്ളത്.അതേസമയം, ആക്രമണത്തില്‍ പ്രതികരണവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. തന്റെ മരണം ആഗ്രഹിക്കുന്നവര്‍ക്കെതിരെ ശക്തമായി പോരാടുമെന്ന് ഇമ്രാന്‍ പറഞ്ഞു. ”അവര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ അവര്‍ക്കറിയില്ല. രക്ഷിക്കാന്‍ അള്ളാഹുവുണ്ടെന്ന്. ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

You might also like