‘സ്‌നേഹയാത്ര വിജയം’; വിഷുവിന് ക്രൈസ്തവരായ അയല്‍ക്കാരെ വീട്ടിലേക്ക് ക്ഷണിക്കാന്‍ ബിജെപി

0

കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ സംഘടിപ്പിച്ച ‘സ്‌നേഹയാത്ര’ വലിയ വിജയമായെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. സംസ്ഥാനത്തുടനീളം ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരില്‍ നിന്നും ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നും ബിജെപി നേതാക്കള്‍ക്ക് ലഭിച്ച സ്വീകരണം പാര്‍ട്ടിക്കകത്ത് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് വിഷു ദിനത്തില്‍ ക്രൈസ്തവരായ അയല്‍ക്കാരെ ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലങ്ങളില്‍ പോലും വിചാരിച്ച നേട്ടം സ്വന്തമാക്കാനാകാതിരുന്ന ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെകൂട്ടുക ലക്ഷ്യമിട്ട് ബിജെപി നേരത്തെ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതുമാണ്. ഇതിന്റെ ഭാഗമായിരുന്നു ഈസ്റ്റര്‍ ദിനത്തിലെ സ്‌നേഹയാത്ര.

സംസ്ഥാനത്തുടനീളം ബിജെപി ഗൃഹ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ചു. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. പി കെ കൃഷ്ണദാസ്, എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കളാണ് തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ കണ്ടത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെയും സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് ജില്ലാ അധ്യക്ഷന്‍ വി വി രാജേഷിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സന്ദര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ വെറും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നില്ല ഇതെന്ന് വ്യക്തമാണ്.

സ്‌നേഹയാത്രയ്ക്ക് ക്രൈസ്തവ സഭാമേലദ്ധ്യന്മന്‍മാരില്‍ നിന്ന് ലഭിച്ച അനുകൂല പ്രതികരണം ബിജെപി നേതൃത്വത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സമീപ വീടുകളിലെ ക്രൈസ്തവ വിശ്വാസികളെ ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലേക്ക് ക്ഷണിക്കാനുള്ള തീരുമാനം. ഇത് ബിജെപിയോടുള്ള ക്രൈസ്തവ സമുദായങ്ങളുടെ അനുകൂല സമീപനത്തിന് ശക്തിപകരുമെന്നും ന്യൂനപക്ഷ വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് എത്തിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു

You might also like