ഒമാനില്‍ കണ്ടെത്തിയത് നാലായിരത്തി അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള പുരാവസ്തു ശേഖരം; പ്രദേശം വിനോദ സഞ്ചാര മേഖലയ്‌ക്ക് മുതല്‍ക്കൂട്ടാമെന്ന് പ്രതീക്ഷ

0

മസ്‌കറ്റ്: ഒമാനിലെ സൗത്ത് അല്‍ ബതീന ഗവര്‍ണറേറ്റിലെ വാദി അല്‍മാവിലില്‍ നിന്ന് കണ്ടെത്തിയത് 4500 വര്‍ഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകള്‍. ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസം വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

ഇറ്റാലിയന്‍ മിഷനുമായി ബന്ധപ്പെട്ട സാപിഎന്‍സ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സംഘവും ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസവും ചേര്‍ന്ന് മേഖലയില്‍ നടത്തിയ ഉല്‍ഖനനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തല്‍.

അതിപുരാതന കാലഘട്ടം മുതല്‍ വിവിധ ചരിത്ര കാലഘട്ടങ്ങളില്‍ മേഖലയില്‍ തുടര്‍ച്ചയായുള്ള ജനവാസകേന്ദ്രങ്ങള്‍ നിലനിന്നിരുന്നതിന്റെ സാധ്യതയിലേക്കാണ് ഈ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നതെന്ന് സൗത്ത് അല്‍ ബതീന ഗവര്‍ണറേറ്റിലെ ഹെറിറ്റേജ് ആന്‍ഡ് ടൂറിസം വകുപ്പ് ഡയറക്ടര്‍ ഡോ. അല്‍ മുതാസിം ബിന്‍ നാസര്‍ അല്‍ ഹിലാലി അഭിപ്രായപ്പെട്ടു. 4500 വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കള്‍ ഈ ഉല്‍ഖനനപ്രവര്‍ത്തനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരുമ്പുയുഗത്തില്‍ നിന്നുള്ള മണ്‍പാത്രങ്ങള്‍, വെണ്‍മുത്തുകള്‍, കല്ല് കൊണ്ട് ഉണ്ടാക്കിയ മുത്തുകള്‍ മുതലായവ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പുരാവസ്തുക്കളുടെ കണ്ടെത്തല്‍ സൗത്ത് അല്‍ ബതീനയിലും, ഒമാനില്‍ ഉടനീളവും വിനോദസഞ്ചാര മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയില്‍ ഇനിയും ഇത്തരത്തിലുള്ള അവശേഷിപ്പുകള്‍ ഉണ്ടായിരിക്കാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like