അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേദമായ ജെഎൻ.1 ആണെന്ന് സി.ഡി.സി
ന്യൂയോർക്ക്: അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേദമായ ജെഎൻ.1 ആണെന്ന് സി.ഡി.സി.(Centers for Disease Control and Prevention). ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎൻ.1 നിലവിൽ 41-ലധികം അമേരിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിലും കോവിഡ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചുവരികയാണ്. നിലവിൽ യു.കെ., ഐസ്ലൻഡ്, പോർച്ചുഗൽ, സ്പെയിൻ, നെതർലൻഡ്സ്, കാനഡ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
ലക്സംബർഗിൽ ആദ്യമായി കണ്ടെത്തിയ ജെഎൻ.1 വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമാണ്. രോഗനിരക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കരുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
തീരെ ചെറിയ ലക്ഷണങ്ങളിൽത്തുടങ്ങി മിതമായ രീതിയിലുള്ളവ വരെയാണ് ജെഎൻ.വൺ വകഭേദത്തിൽ പ്രത്യക്ഷമാകുന്നതെന്ന് ലോകാരോഗ്യസംഘടന പറയുന്നു. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ചിലരോഗികളിൽ വളരെ ലളിതമായ ശ്വസനേന്ദ്രിയ രോഗലക്ഷണങ്ങളും പ്രകടമാകാറുണ്ട്. അവ നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ ഭേദമാകാറുമുണ്ട്.
ഇവകൂടാതെ ചില പുതിയ ലക്ഷണങ്ങളും ഈ വകഭേദത്തിനൊപ്പം കാണുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വിശപ്പില്ലായ്മ, തുടർച്ചയായ മനംപുരട്ടൽ തുടങ്ങിയവ അതിൽ ചിലതാണ്. കൂടാതെ അമിതമായ ക്ഷീണം, പേശികളുടെ ക്ഷയം തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. മറ്റു കോവിഡ് വകഭേദങ്ങളേക്കാൾ ക്ഷീണം തോന്നാമെന്നും ചെറിയ ജോലികൾ ചെയ്യുമ്പോൾപോലും അനുഭവപ്പെടുന്ന തളർച്ചയും കാണാമെന്നും പറയുന്നു.
ചില പ്രത്യേകസാഹചര്യങ്ങളിൽ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാം. ഇത് ദഹനവ്യവസ്ഥയെ ബാധിച്ചേക്കാം. ഛർദി, ഓക്കാനം തുടങ്ങിയവ ഇവരിൽ പ്രകടമാകും.
മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ജെഎൻ.1-ന് വ്യാപനശേഷി കൂടുതലായിരിക്കുമെന്നാണ് സി.ഡി.സി.(Centers for Disease Control and Prevention)യും വ്യക്തമാക്കുന്നത്. അവധിക്കാലവും കോവിഡ് വാക്സിനെടുക്കുന്നതിന്റെ നിരക്ക് കുറഞ്ഞതുമൊക്കെയാണ് രോഗികൾ കൂടുന്നതിന് പിന്നിലെന്നും സി.ഡി.സി കരുതുന്നു.