വിസാ നടപടികളില്‍ മാറ്റം വരുത്തി ഇന്‍ഡോനേഷ്യ

0

ജക്കാര്‍ത്ത: വിസാ നടപടികളില്‍ മാറ്റം വരുത്തി ഇന്‍ഡോനേഷ്യ. വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. അഞ്ച് വര്‍ഷത്തെ വിസാ നയമാണ് രാജ്യം പുതിയതായി രൂപീകരിച്ചത്. പുതിയ നയം അനുസരിച്ച് തുടര്‍ച്ചയായി അറുപത് ദിവസം വരെ സന്ദര്‍ശകര്‍ക്ക് ഇന്‍ഡോനേഷ്യയില്‍ തങ്ങാം. ഇത്തരത്തില്‍ അഞ്ച് വര്‍ഷം വരെ ഇന്‍ഡോനേഷ്യയില്‍ വന്ന് പോകാന്‍ സന്ദര്‍ശകരെ അനുവദിക്കുന്നതാണ് പുതിയ വിസ.

മുപ്പത് ദിവസത്തെ പ്രവേശനാനുമതി നല്‍കുന്ന പഴയ വിസയുടെ കാലാവധി മുപ്പതു ദിവസത്തേക്ക് കൂടി വര്‍ധിപ്പിച്ചാണ് പുതിയ വിസ നല്‍കുന്നത്. അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയായി ഇതിനെ മാറ്റുന്നത് വഴി വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

പുതിയ വിസാ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. 80,000 രൂപയാണ് അഞ്ച് വര്‍ഷത്തെ വിസയ്‌ക്ക് ഈടാക്കുന്ന തുക. ഓണ്‍ലൈന്‍ മുഖേനയാണ് തുക അടയ്‌ക്കേണ്ടത്.

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ പ്രകാരം എത്തുന്നവര്‍ക്ക് ഇന്‍ഡോനേഷ്യയില്‍ സ്ഥിര ജോലി കിട്ടുകയാണെങ്കില്‍ വിസ മാറ്റേണ്ടി വരും. വിനോദസഞ്ചാരത്തിനും മറ്റ് സന്ദര്‍ശനങ്ങള്‍ക്കും മാത്രമേ പുതിയ വിസ അനുമതി നല്‍കൂ. സ്ഥിരതാമസം ആഗ്രഹിക്കുന്നവര്‍ക്ക് മറ്റ് വിസയ്‌ക്ക് അപേക്ഷിക്കാവുന്നതാണ്.

You might also like