മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ; ഒരാള്‍ കൊല്ലപ്പെട്ടു: കനത്ത ജാഗ്രത

0

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടുമുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാങ്‌പോക്കി ജില്ലയിലാണ് കുക്കികളും മെയ്‌തേയികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.ഇതില്‍ മെയ്‌തേയി വിഭാഗത്തിലെ ഒരാള്‍ കൊല്ലപ്പെട്ടുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തെ തുടര്‍ന്ന് മണിപ്പൂരില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഡിസംബര്‍ നാലിന് മണിപ്പൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം കാര്യമായ സംഘര്‍ഷങ്ങള്‍ മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.ഇതിനിടെ മണിപ്പൂരിലെ അതിര്‍ത്തി നഗരമായ മൊറേയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന് പരിക്കേറ്റു.

ശനിയാഴ്ച ഉച്ചക്ക് 3.30ഓടെയാണ് സായുധസംഘം പൊലീസുകാരെ പതിയിരുന്ന് ആക്രമിച്ചത്. സ്‌ഫോടക വസ്തുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് സുരക്ഷാസേന സായുധസംഘത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.ആക്രമണത്തിനിടെ പരിക്കേറ്റ പൊലീസുകാരന്‍ അസം റൈഫിള്‍സ് ക്യാമ്പില്‍ ചികിത്സയില്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെറേയില്‍ നിന്ന് അടുത്തുള്ള ചെക്ക്‌പോസ്റ്റിലേക്ക് പൊലീസിന്റെ വാഹനവ്യൂഹം സഞ്ചരിക്കുമ്പോഴാണ് അതിന് നേരെ ആക്രമണമുണ്ടായത്.

വെടിവെപ്പിനെ തുടര്‍ന്ന് മൊറേയില്‍ സംഘര്‍ഷമുണ്ടായെന്ന് രണ്ട് വീടുകള്‍ക്ക് തീവെച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഈ മാസം ആദ്യം മണിപ്പൂരില്‍ അജ്ഞാതസംഘം നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ജവാനും സിവിലിയനും കൊല്ലപ്പെട്ടിരുന്നു. കാങ്‌പോക്കി ജില്ലയിലാണ് അന്ന് ആക്രമണമുണ്ടായത്.മണിപ്പൂരില്‍ മെയ്‌തേയികളും കുക്കികളും തമ്മില്‍ മേയ് മൂന്നിന് തുടങ്ങിയ വംശീയ സംഘര്‍ഷം സംസ്ഥാനത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരുന്നു.

You might also like