ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ ഇസ്രായേല്‍ റിക്രൂട്ട് ചെയ്യുന്നു, ആദ്യം യു.പിയില്‍ നിന്ന് 10,000 തൊഴിലാളികളെ അയയ്ക്കും

0

പലസ്തീനുമായുള്ള യുദ്ധത്തിനിടെ നിരവധി കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേലില്‍ തകര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൻതോതില്‍ തൊഴിലാളികളെ ഇസ്രായേലിന് ആവശ്യമുണ്ട്.

എന്നാല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പലര്‍ക്കും പലായനം ചെയ്യേണ്ടി വന്നത് നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.

ഈ ആവശ്യം നിറവേറ്റാൻ, ഏകദേശം ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രായേല്‍ ഇന്ത്യൻ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട് എന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടം എന്ന നിലയില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് 10000 നിര്‍മാണതൊഴിലാളികളെ അയക്കാനുള്ള ഒരുക്കങ്ങള്‍ ദൃതഗതിയില്‍ നടന്നുവരുന്നു. സംസ്ഥാനത്ത് നിന്ന് പതിനായിരത്തോളം നിര്‍മാണത്തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കും.

നിര്‍മാണ ജോലികള്‍ക്കായി ഇസ്രായേലിലേക്ക് പോകുന്ന തൊഴിലാളികളെ കുറഞ്ഞത് ഒരു വര്‍ഷത്തേയ്ക്കും പരമാവധി അഞ്ച് വര്‍ഷത്തേയ്ക്കുമുള്ള കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. കൊത്തുപണി, ടൈല്‍സ് വര്‍ക്ക്, കല്ല് കെട്ടല്‍, വെല്‍ഡിംഗ് എന്നിവയില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്തി തുടര്‍നടപടികള്‍ക്കായി അവരുടെ പേരുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പച്ചക്കൊടി ലഭിച്ചാല്‍ പാസ്‌പോര്‍ട്ട്, വിസ, മറ്റ് ആവശ്യമായ ക്രമീകരണങ്ങള്‍ എന്നിവ ബന്ധപ്പെട്ട അധികാരികള്‍ ഒരുക്കും.

പ്രതിമാസം ഏകദേശം 1,40,000 രൂപ ശമ്ബളമായി ലഭിക്കും. കമ്പനി ആദ്യം തൊഴിലാളികളെ അഭിമുഖം നടത്തുകയും പിന്നീട് തിരഞ്ഞെടുക്കുകയും ചെയ്യും. ഇസ്രായേലിലേക്ക് പോകുന്ന നിര്‍മാണ തൊഴിലാളികള്‍ തൊഴില്‍ വകുപ്പില്‍ മൂന്ന് വര്‍ഷത്തേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. 21 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം ഇവര്‍. യാത്രാ ചിലവ് സ്വയം വഹിക്കണം.

You might also like