ചുട്ടുപൊള്ളി കേരളം: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വൈദ്യുതി നിയന്ത്രണവുമായി കെഎസ്ഇബിയും

0

തിരുവനന്തപുരം: ശക്തമായ ചൂടില്‍ സംസ്ഥാനം ചുട്ടുപൊള്ളുന്നു. പല ജില്ലകളിലും സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ അധിക താപനിലയാണ് രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി ഈ മാസം ഏഴ് വരെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇടുക്കി,വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മെയ് ഏഴ് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും.

കഴിഞ്ഞ ദിവസം പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും. വൈകുന്നേരം ഏഴ് മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ ഏത് സമയത്തും ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും കെഎസ്ഇബി ഇന്നലെ പുറത്തിറക്കിയിരുന്നു.

അതേസമയം ചൂട് താങ്ങാനാകാതെ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു മാസത്തിനിടെ ചത്തത് 497 പശുക്കളാണ്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ കണക്ക് പ്രകാരമുള്ളതാണ് റിപ്പോര്‍ട്ട്. ഏറ്റവുമധികം കാലികള്‍ ചത്തത് കൊല്ലം ജില്ലയിലാണ്, പത്തെണ്ണം. ഏറ്റവും കുറവ് കണ്ണൂരിലുമാണ്. മൂന്നെണ്ണം

You might also like