ജി7 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി

0

ഡല്‍ഹി: ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ഫ്രാന്‍സിസ് മാര്‍പാപ്പ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. ഖലിസ്ഥാനി വിഘടന നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍ച്ച പ്രധാന്യമര്‍ഹിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തി. സിഖ് വിഘടനനേതാവ് ഗുര്‍പ്ത്വന്ത് സിങ് പന്നൂണിന്റെ കൊലപാതകത്തിലെ ഇന്ത്യന്‍ ബന്ധത്തെക്കുറിച്ചുള്ള വാഷിങ്ടണ്‍ പരാമര്‍ശത്തിനു ശേഷം നടക്കുന്ന കൂടിക്കാഴ്ചയാണ് ഇത്. ആഗോള നന്മയ്ക്കായി ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി എക്‌സില്‍ കുറിച്ചു.

”ജി 7 ഉച്ചകോടിയില്‍ വളരെ മികച്ച ഒരു ദിവസമാണ് ജി ഉച്ചകോടിയില്‍ ഉണ്ടായത്. ലോകനേതാക്കളുമായി വിവിധ വിഷയങ്ങള്‍ സംസാരിച്ചു. ആഗോള സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയും, ഭാവി തലമുറയ്ക്കായി ഒരു മികച്ച ലോകം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയും ഫലപ്രദമായ പരിഹാരങ്ങള്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഊഷ്മളമായ ആതിഥ്യമൊരുക്കിയ ഇറ്റലിയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും നന്ദി.” – മോദി എക്‌സില്‍ കുറിച്ചു.

You might also like