ഒമാൻ മസ്കത്ത് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്

0

മസ്കത്ത്: ഒമാൻ മസ്കത്ത് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്. ഇന്ത്യക്കാരൻ ഉൾപ്പടെ 6 പേരുടെ ജീവനാണ് തോക്കിൻ മുനയിൽ പൊലിഞ്ഞത്. പള്ളിക്കുള്ളിൽ അതിക്രമം നടത്തിയ മൂന്ന് അക്രമികളെ റോയൽ ഒമാൻ പൊലീസ് വധിച്ചു.

വാദി അൽ കബീറിലെ ഷിയാ പള്ളിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. പള്ളിയിലുണ്ടായിരുന്നവർക്ക് നേരെ മൂന്ന് ചാവേറുകൾ വെടിയുതിർക്കുകയും ഒമാനി സുരക്ഷാ സേനയുമായി മണിക്കൂറുകളോളം ഏറ്റമുട്ടിയെന്നും ഐഎസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. പള്ളി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെ രാത്രിയോടെ  ടെലി​ഗ്രാമിലൂടെ ഐഎസ് പുറത്തുവിട്ടു.

ആക്രമണത്തിൽ 30-ലേറെ പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അടിയന്തര സേവനം നടത്തുന്ന നാല് ജീവനക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ നാല് പേർ പാക് പൗരന്മാരാണെന്നും 50-ഓളം പാകിസ്താനികൾ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണെന്ന് പാക് അംബാസഡർ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാം​ഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

You might also like