ഇന്ത്യയിലേക്കുള്ള വിമാനസർവീസ് ഓസ്ട്രേലിയ നിർത്തിവച്ചു

0

ക്യാൻബറ : ഇന്ത്യയുമായുള്ള എല്ലാ യാത്രാ വിമാന സർവീസുകളും രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ ദേശീയ ക്യാബിനറ്റിന്റെ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. മേയ് 15 വരെയാണ് വിമാനങ്ങൾ നിർത്തിവയ്ക്കുന്നത്.

ഓസ്ട്രേലിയൻ സർക്കാർ ഡാർവിനിലേക്ക് നടത്തുന്ന  രണ്ട് ക്വാണ്ടസ് വിമാന സർവീസുകളും, സിഡ്നിയിലേക്കുള്ള രണ്ട്  എയർ ഇന്ത്യ വിമാന സർവീസുകളും ഇത്തരത്തിൽ നിർത്തിവയ്ക്കാനാണ് തീരുമാനം.

മേയ് പതിനഞ്ചിന് ഈ തീരുമാനം വീണ്ടും പരിശോധിക്കും. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാരിൽ ആരോഗ്യസ്ഥിതി മോശമായവരെയും മറ്റ് പ്രശ്നങ്ങളിൽപ്പെട്ടവരെയും തിരിച്ചെത്തിക്കുക എന്നതിന് മുൻഗണന നൽകിയാകും വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്ന കാര്യം പരിശോധിക്കുക. മറ്റ് രാജ്യങ്ങൾ വഴി വരുന്ന കണക്ടഡ് വിമാനസർവീസുകൾക്കും വിലക്ക് ബാധകമാകും.

ദോഹ, ദുബായ്, സിംഗപ്പൂർ, ക്വാലാലംപൂർ എന്നീ രാജ്യങ്ങൾ ഇന്ത്യയുമായുള്ള വിമാന സർവീസുകൾ ഇതിനകം നിർത്തിവച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പെർത്തും, അഡ്ലൈഡും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ളവർ തിരിച്ചെത്തുന്നതും ഇതോടെ സാധ്യമല്ലാതാകും. ഭാവിയിൽ ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാവരും PCR ടെസ്റ്റിലും റാപ്പിഡ് ആന്റിജൻ ടെസ്റ്റിലും നെഗറ്റീവ്  സർട്ടിഫിക്കറ്റ് നൽകേണ്ടി വരും.

ഇന്ത്യയിലേക്ക് പോകാൻ ഇളവു നൽകുന്നതും കൂടുതൽ കർശനമാക്കിയിട്ടുണ്ട്. മൂന്നു സാഹചര്യങ്ങളിൽ മാത്രമേ ഇന്ത്യയിലേക്ക് പോകാൻ ഇളവ് അനുവദിക്കൂ.

  • രാജ്യതാൽപര്യം മുൻനിർത്തിയുള്ള യാത്രകൾ (national interest)
  • ചികിത്സാ ആവശ്യങ്ങൾക്കുള്ള ഇളവ്
  • കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികൾക്ക്
You might also like