
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ
യാംബു : ഗസ്സയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് കഴിഞ്ഞ ദിവസം ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ നഗ്നമായി അവഗണിച്ചുകൊണ്ട് സാധാരണക്കാരായ ഫലസ്തീനികൾ താമസിക്കുന്നിടത്ത് നടത്തിയ വ്യോമാക്രമണത്തിൽ 240 ലേറെ പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. 200 ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. റമദാൻ മാസത്തിലുണ്ടായ ഇസ്രായേൽ ക്രൂരതയിൽ അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തിര നടപടി സ്വീകരിക്കണമെന്നും മാനുഷിക ദുരിതങ്ങൾക്ക് അറുതി വരുത്താൻ കഴിയേണ്ടതുണ്ടെന്നും സൗദി ആവശ്യപ്പെട്ടു. രാജ്യം ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുമെന്നും രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്നും ആക്രമണത്തെ അപലപിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി.
