കുവൈത്തിലെ തൊഴിൽ മേഖലയിൽ വൻ മാറ്റങ്ങൾ വരുന്നു

0

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ തൊഴിൽ മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന നിയമങ്ങളുമായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ (പാം). തൊഴിലാളികളുടെ മാസ ശമ്പളം ഏഴാം തീയതിക്ക് മുൻപ് നൽകണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പാം മുന്നറിയിപ്പ് നൽകി.

200ൽ അധികം തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ പരിശീലനം നേടിയ നഴ്‌സിന്റെ മേൽനോട്ടത്തിൽ പ്രഥമശുശ്രൂഷാ സൗകര്യം ഒരുക്കണം. തൊഴിലാളികളുടെ പാർപ്പിട സ്ഥലം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത്. കെട്ടിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സംഭരിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണം. തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ അവരുടെ എണ്ണത്തിന് ആനുപാതികമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണം. കൂടാതെ, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും യഥാസമയം നടത്തേണ്ടതുണ്ട്.

സർക്കാർ കരാർ കമ്പനികൾ പാമിന്റെ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ സമൂഹമാധ്യമങ്ങളിലൂടെ ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരി അവസാനം പാർപ്പിട നിയമം ഭേദഗതി ചെയ്ത് ഒരു മുറിയിൽ പരമാവധി നാല് പേരെ മാത്രമേ താമസിപ്പിക്കാൻ അനുവദിക്കുകയുള്ളൂ എന്ന നിബന്ധന ഉൾപ്പെടുത്തിയിരുന്നു. കൂടാതെ, താമസസൗകര്യം നൽകാത്ത സ്ഥാപനങ്ങൾ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പളത്തിന്റെ 25 ശതമാനവും കുറഞ്ഞ ശമ്പള പരിധിക്ക് മുകളിൽ ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്ക് വേതനത്തിന്റെ 15 ശതമാനം പ്രതിമാസ പാർപ്പിട അലവൻസായി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

You might also like