പാകിസ്താനിൽ ആഭ്യന്തരകലാപം, ക്വറ്റ പിടിച്ചെടുത്ത് ബിഎൽഎ

0

ന്യൂഡൽഹി: പാകിസ്താനില്‍ നിര്‍ണായക മുന്നേറ്റം നടത്തി ബലൂച് ലിബറേഷന്‍ ആര്‍മി. നാടകീയമായ നീക്കത്തിലൂടെ ബിഎല്‍എ ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം കൂടി ആയതോടെ പാക് സേന വലിയ സമ്മര്‍ദ്ദത്തിലാണ് പെട്ടിട്ടുള്ളത്.

ബിഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്താന് ദീര്‍ഘമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം കനക്കുന്നതിനിടെ ബിഎല്‍എ വന്‍മുന്നേറ്റം നടത്തിയിരിക്കുന്നത്. ബിഎല്‍എ വിമോചന സമരം ശക്തമാക്കിയതായാണ് വിവരം.

കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബിഎല്‍എ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴുസൈനികരെയാണ് അവര്‍ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്‌ഫോടനത്തില്‍ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബിഎല്‍എ ക്വറ്റയില്‍ ആധിപത്യം സ്ഥാപിച്ചതായ വാര്‍ത്തയും പുറത്തുവരുന്നത്.

ബലൂച് വിമോചന പോരാട്ടം അടിച്ചമര്‍ത്താന്‍ പാകിസ്താന്‍ കഴിഞ്ഞ കുറച്ചുനാളുകളായി പരിശ്രമിക്കുന്നുണ്ട്. ബിഎല്‍എ പോരാളികള്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് പാക് സൈന്യം നടത്തിയിരുന്നത്. ബലൂച് പോരാളികളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കുകയോ ക്രൂരമായി ഉപദ്രവിക്കുകയോ വെടിവെച്ച് കൊല്ലുകയോ ആണ് ചെയ്തിരുന്നത്. സ്ത്രീകളെയും ഉപദ്രവിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ ഈ വിഷയത്തിന് വലിയ പ്രാമുഖ്യം കിട്ടിയിരുന്നില്ല.

You might also like