അധിക പിഴ : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നികുതി സംഘര്‍ഷം കൂടുതല്‍ വഷളായി

0

വാഷിങ്ടണ്‍: റഷ്യന്‍ എണ്ണയും പ്രതിരോധ ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യക്കുമേല്‍ 25 ശതമാനം അധിക പിഴ ചുമത്തിയതോടെ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നികുതി സംഘര്‍ഷം ബുധനാഴ്ച കൂടുതല്‍ വഷളായി. അതേസമയം, എന്തൊക്കെ സംഭവിച്ചാലും ഒടുവില്‍ ഇന്ത്യയും അമേരിക്കയും ഒരുമിക്കേണ്ടിവരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഫോക്‌സ് ബിസിനസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യ-യുഎസ് ബന്ധത്തിലുള്ള തന്റെ ആത്മവിശ്വാസത്തെക്കുറിച്ച് ബെസെന്റ് തുറന്നുപറഞ്ഞത്. ‘ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. യുഎസ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയാണ്. അങ്ങനെയുള്ള രണ്ട് രാജ്യങ്ങള്‍, എന്തൊക്കെ സംഭവിച്ചാലും ഒടുവില്‍ ഒന്നിക്കും, ഒന്നിച്ചേ മതിയാവൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

‘നികുതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ നേരത്തെ തന്നെ യുഎസിനെ സമീപിച്ചിരുന്നു. പക്ഷേ, ഇപ്പോഴും കരാറായിട്ടില്ല. മെയ് അല്ലെങ്കില്‍ ജൂണ്‍ മാസത്തോടെ ഒരു കരാര്‍ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. ഇന്ത്യയുമായി നേരത്തെ തന്നെ കരാറിലെത്താന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നീണ്ടുപോയി. അതോടൊപ്പം, റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ ഇപ്പോള്‍ ലാഭം കൊയ്യുന്ന വിഷയവും ചര്‍ച്ചകള്‍ക്ക് തടസമുണ്ടാക്കുന്നുണ്ട്’ ബെസെന്റ് പറഞ്ഞു.

You might also like