കടുത്ത ശിക്ഷയുമായി മതപരിവര്‍ത്തന വിരുദ്ധ ബിൽ പാസാക്കി രാജസ്ഥാന്‍

0

ജയ്പൂര്‍: കടുത്ത ശിക്ഷകളുറപ്പുവരുത്തുന്ന മതപരിവർത്തന വിരുദ്ധ ബില്ല് പാസാക്കി രാജസ്ഥാൻ നിയമസഭ. ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള കഠിന ശിക്ഷകളാണ് നിയമത്തിലുണ്ട്. അതേസമയം,പൂര്‍വിക മതത്തിലേക്ക് മടങ്ങുന്നവരെ ശിക്ഷയില്‍ നിന്നൊഴിവാക്കുമെന്നും നിയമത്തിലുണ്ട്.

രാജസ്ഥാൻ മതപരിവർത്തന നിരോധന ബില്ലില്‍ ജീവപര്യന്തം തടവ്, ഒരു കോടി രൂപ വരെ പിഴ, കൂട്ട മതപരിവർത്തനം നടക്കുന്ന സ്ഥലങ്ങളിൽ സ്വത്തുക്കൾ കണ്ടുകെട്ടൽ എന്നിവയക്കമുള്ള കടുത്ത ശിക്ഷകളാണുള്ളത്. കോടതി നൽകുന്ന നഷ്ടപരിഹാരത്തിന് പുറമേ, കുറ്റവാളികൾക്ക് ചുമത്തുന്ന പിഴ ഇരകൾക്ക് നൽകുകയും ചെയ്യും.

പുതിയ നിയമനിർമ്മാണം സാമുദായിക ഐക്യം തകർക്കുമെന്നും സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കുമെന്നും ആരോപിച്ച് പ്രതിപക്ഷ കോൺഗ്രസ് എംഎൽഎമാർ ബില്ലിന്മേലുള്ള ചർച്ച ബഹിഷ്‌കരിക്കുകയും വാക്കൗട്ട് നടത്തുകയും ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ നിയമസഭയിൽ അവതരിപ്പിച്ച സമാനമായ ഒരു ബിൽ പിൻവലിക്കുകയും പകരം പുതിയ ബിൽ കൊണ്ടുവരികയും ചെയ്തു.

2006-ൽ, അന്നത്തെ മുഖ്യമന്ത്രി വസുന്ധര രാജെ രാജസ്ഥാനിൽ മതപരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ കോൺഗ്രസ്, മനുഷ്യാവകാശ ഗ്രൂപ്പുകൾ, ന്യൂനപക്ഷ സംഘടനകൾ എന്നിവയുടെ എതിർപ്പിനെത്തുടർന്ന് അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ബിൽ തിരിച്ചയച്ചു. ബില്ലിന്റെ ഭേദഗതി ചെയ്ത പതിപ്പും 2008-ൽ കേന്ദ്രത്തിൽ കുടുങ്ങിക്കിടന്നു.

നിർബന്ധിത മതപരിവർത്തനങ്ങൾ തടയുന്നതിനായി 2017-ൽ രാജസ്ഥാൻ ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മതപരിവർത്തനം മുതിർന്നവർക്ക് മാത്രമേ സാധ്യമാകൂ എന്നും ജില്ലാ മജിസ്ട്രേറ്റിനെ മുൻകൂട്ടി അറിയിക്കുകയും ഉദ്ദേശ്യം പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കുകയും വേണമെന്നും കോടതി നിർബന്ധമാക്കിയിരുന്നു.

വഞ്ചനയിലൂടെ കൂട്ട മതപരിവർത്തനം നടത്തുന്നവർക്ക് 20 വർഷം മുതൽ ജീവപര്യന്തം വരെ തടവും വഞ്ചനാപരമായ മാർഗങ്ങളിലൂടെ മതപരിവർത്തനം നടത്തുന്നവർക്ക് ഏഴ് മുതൽ 14 വർഷം വരെ തടവും ശിക്ഷയും നിയമസഭ പാസാക്കിയ ബില്ലിലുണ്ട്. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗക്കാർ, ഭിന്നശേഷിക്കാര്‍ എന്നിവരെ വഞ്ചനയിലൂടെ മതം മാറ്റിയാൽ 10 മുതൽ 20 വർഷം വരെ തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കും. വഞ്ചനാപരമായ മാർഗങ്ങളിലൂടെ കൂട്ട മതപരിവർത്തനം നടത്തിയാൽ 20 വർഷം മുതൽ ജീവപര്യന്തം വരെ തടവും 25 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും.

You might also like