
ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 54 ആയി
സിഡോർജോ: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 54 ആയി. 13 പേർ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കാണാതായ വിദ്യാർത്ഥികൾക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റ 97 പേരെ ചികിത്സ നൽകി വിട്ടയച്ചു. ആറ് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് പ്രാർത്ഥിച്ചു കൊണ്ടിരുന്ന പെൺകുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. തകർന്ന് വീണ വലിയ കോൺക്രീറ്റ് പാളികൾ വീണ്ടും തകരാതിരിക്കാൻ സൂക്ഷ്മമായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
രണ്ട് നിലകളുള്ള കെട്ടിടത്തിന് അനുമതിയില്ലാതെ രണ്ട് നിലകൾ കൂടി നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. കോൺക്രീറ്റ് ഒഴിക്കുന്ന സമയത്ത് പഴയ കെട്ടിടത്തിന്റെ അടിത്തറയ്ക്ക് ഭാരം താങ്ങാൻ കഴിഞ്ഞില്ലെന്നും ഇത് തകർച്ചയ്ക്ക് കാരണമായെന്നും പൊലീസ് പറഞ്ഞു. സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല
