
അഭയ നയത്തിൽ (Asylum) കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് സർക്കാർ; ഇന്ത്യക്കാർക്കും തിരിച്ചടിയായേക്കാം
വാഷിംഗ്ടൺ: അമേരിക്കയിലെ അഭയ (Asylum) നിയമങ്ങളിലെ പഴുതുകൾ അടയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. അഭയാർത്ഥികളെ യുഎസിൽ താമസിപ്പിക്കുന്നതിന് പകരം മറ്റു മൂന്നാം രാജ്യങ്ങളിലേക്ക് മാറ്റാനാണ് പുതിയ നീക്കം.
ഉഗാണ്ട, ഹോണ്ടുറാസ്, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളുമായി യുഎസ് ധാരണയിലെത്തിയിട്ടുണ്ട്. അഭയാർത്ഥികൾക്ക് ഈ രാജ്യങ്ങളിൽ സംരക്ഷണം തേടാം. മുമ്പ് ആ രാജ്യങ്ങളുമായി ബന്ധമില്ലാത്തവരെപ്പോലും അവിടേക്ക് അയക്കാൻ കോടതികളോട് ഇമിഗ്രേഷൻ വിഭാഗം ആവശ്യപ്പെട്ടു.
ഹിയറിംഗുകൾ ഇല്ലാതെ തന്നെ അഭയ അപേക്ഷകൾ തള്ളാൻ ജഡ്ജിമാർക്ക് നിർദ്ദേശം നൽകി. നവംബർ മാസത്തിൽ മാത്രം അയ്യായിരത്തോളം അപേക്ഷകൾ ഇത്തരത്തിൽ തള്ളാൻ നീക്കം നടന്നു.
രാഷ്ട്രീയ പീഡനം ആരോപിച്ച് സിഖ് വിഘടനവാദി ഗ്രൂപ്പുകളുടെ പിന്തുണയോടെ അഭയം തേടുന്ന ഇന്ത്യക്കാർക്ക് ഈ നീക്കം വലിയ തിരിച്ചടിയാകും. പഞ്ചാബിൽ ഇത്തരത്തിലുള്ള പീഡനങ്ങൾ നടക്കുന്നില്ലെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ക്രിമിനൽ കേസുകൾ നേരിടുന്നവർ വിദേശത്ത് അഭയം തേടുന്നത് തടയാൻ ഇത് സഹായിക്കും.
